ന്യൂഡെൽഹി: അറ്റോർണി ജനറൽ കെകെ വേണുഗോപാലിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി കേന്ദ്രസർക്കാർ നീട്ടി. 2022 ജൂൺ 30 വരെയാണ് വേണുഗോപാലിന്റെ കാലാവധി നീട്ടിയത്. 2017 ജൂലൈ ഒന്നിനാണ് ഭരണഘടന വിദഗ്ധനായ വേണുഗോപാലിനെ മോദി സർക്കാർ അറ്റോർണി ജനറലായി നിയമിച്ചത്. മൂന്ന് വർഷത്തേക്ക് ആയിരുന്നു നിയമനം. കാലാവധി പൂർത്തിയാക്കാൻ ഇരിക്കെ കഴിഞ്ഞ തവണ ഒരുവർഷത്തേക്ക് കാലാവധി നീട്ടി നൽകിയിരുന്നു.
ഈ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് വീണ്ടും സർക്കാർ നീട്ടി നൽകുന്നത്. നേരത്തെ മൊറാർജി ദേശായി സർക്കാരിൽ അഡീഷണൽ സോളിസിറ്റർ ജനറലായും വേണുഗോപാൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാടാണ് വേണുഗോപാലിന്റെ സ്വദേശം.
റഫാൽ ഇടപാട് ഉൾപ്പടെയുളള സുപ്രധാന കേസുകളിൽ കേന്ദ്ര സർക്കാരിന് ശക്തമായ പ്രതിരോധം തീർത്തത് കെകെ വേണുഗോപാലാണ്. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹരജികളിലും, കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ആം വകുപ്പ് എടുത്ത് കളഞ്ഞതിന് എതിരായ ഹരജികളിലും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരാകുന്നത് വേണുഗോപാലാണ്.
ശബരിമല യുവതീ പ്രവേശനത്തിൽ സുപ്രീം കോടതി വിധിക്ക് എതിരെ ശക്തമായ വിമർശനമാണ് അറ്റോർണി ജനറൽ പദവിയിൽ ഇരുന്ന് കൊണ്ട് വേണുഗോപാൽ ഉന്നയിച്ചത്. യുവതീ പ്രവേശനത്തെ എതിർത്ത് ന്യൂനപക്ഷ വിധി എഴുതിയ ജസ്റ്റിസ് ഇന്ദു മൽഹോത്രയാണ് ശരിയെന്നും വേണുഗോപാൽ അഭിപ്രായപ്പെട്ടിരുന്നു.
Read Also: ഭരണകൂടത്തിന്റെ വിവാദ നയങ്ങൾ; ഓലമടൽ സമരം നടത്തി സേവ് ലക്ഷദ്വീപ് ഫോറം