കവരത്തി: അഡ്‌മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾക്കെതിരെ ഓലമടൽ സമരം നടത്തി സേവ് ലക്ഷദ്വീപ് ഫോറം. ഓല കൂട്ടിയിട്ടാൽ പിഴ ഈടാക്കാനുള്ള ഉത്തരവിന് എതിരെയാണ് ദ്വീപ് നിവാസികൾ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.
രാവിലെ 9 മുതൽ 10 മണി വരെ ഒരു മണിക്കൂർ നേരമാണ് ദ്വീപ് നിവാസികൾ പ്രതിഷേധിച്ചത്. എല്ലാ ദ്വീപിൽ നിന്നുള്ള ജനങ്ങളും സമരത്തിൽ പങ്കെടുത്തു. ഓലയും മടലും ശേഖരിച്ച് അതിന്റെ മുകളിൽ ഇരുന്നായിരുന്നു പ്രതിഷേധം. മാലിന്യ സംസ്‌കരണത്തിന് അഡ്‌മിനിസ്ട്രേഷൻ സംവിധാനം ഒരുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
അതേസമയം, അനധികൃത നിർമാണങ്ങൾ പൊളിച്ചു നീക്കാനുള്ള നടപടി മറ്റ് ദ്വീപുകളിലും നടപ്പാക്കാൻ ഒരുങ്ങുകയാണ് ഭരണകൂടം. കഴിഞ്ഞ ദിവസം കവരത്തി ദ്വീപിലെ 102 വീടുകൾക്ക് അഡ്‌മിനിസ്ട്രേഷൻ കത്ത് നൽകിയിരുന്നു. കടൽതീരത്തിന് 20 മീറ്ററിനുള്ളിൽ സ്‌ഥിതി ചെയ്യുന്ന വീടുകളും ഷെഡ്ഡുകളും പൊളിച്ചു നീക്കുകയാണ് ലക്ഷ്യം.
Read Also: കോവിഡ് വാക്‌സിൻ വിതരണം; യുഎസിനെ മറികടന്ന് ഇന്ത്യ