ബംഗളൂരു: മുതിർന്ന മാദ്ധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറാം പ്രതി മോഹൻ നായകിനെതിരെ ചുമത്തിയ കുറ്റം ഒഴിവാക്കിയ സംഭവത്തിൽ കർണാടക സർക്കാരിനും ബന്ധപ്പെട്ട കക്ഷികൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ഗൗരി ലങ്കേഷിന്റെ സഹോദരിയും സംവിധായകയുമായ കവിത ലങ്കേഷ് നൽകിയ പ്രത്യേക ഹരജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.
ഗൗരി ലങ്കേഷ് വധക്കേസിലെ മുഖ്യപ്രതികളെ ഒളിവിൽ പാർപ്പിക്കാൻ സഹായിച്ച മോഹൻ നായകിനെതിരെ കർണാടക സംഘടിത കുറ്റകൃത്യം തടയൽ നിയമപ്രകാരം ചുമത്തിയ കുറ്റം ഹൈക്കോടതി റദ്ദാക്കിക്കിയിരുന്നു. ഇതിനെതിരെയാണ് കവിത ലങ്കേഷ് സുപ്രീം കോടതിയെ സമീപിച്ചത്. ഹരജി പരിഗണിക്കുന്നതുവരെ പ്രതിക്ക് ജാമ്യം നൽകരുതെന്ന് ജസ്‌റ്റിസ് എഎം ഖാൻവിക്കർ, ദിനേഷ് മഹേശ്വരി, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
സംഘടിത കുറ്റകൃത്യം തടയൽ നിയമപ്രകാരമുള്ള കുറ്റം മാത്രമാണ് ഹൈക്കോടതി റദ്ദാക്കിയത്. സംഭവത്തിൽ വിശദീകരണം തേടിക്കൊണ്ടാണ് കർണാടക സർക്കാരിനും മറ്റു കക്ഷികൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചത്. ഹരജി ജൂലൈ 15ന് വീണ്ടും പരിഗണിക്കും.
Read also: കുട്ടികളുടെ അശ്‌ളീല ചിത്രങ്ങൾ; ട്വിറ്ററിനെതിരെ വീണ്ടും കേസ്