കാസര്‍ഗോഡ്: കീഴൂര്‍ അഴിമുഖത്ത് തിരയില്‍പ്പെട്ട് ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി. കാസര്‍ഗോഡ് കസബ കടപ്പുറം സ്വദേശികളായ എസ് സന്ദീപ് (32), എസ് കാര്‍ത്തിക് (18), എ രതീഷ് (35) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഞായറാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് ശക്തമായ തിരയില്‍പ്പെട്ട് ‘ആഞ്ജനേയ’ എന്ന തോണി മറിഞ്ഞത്. ഏഴു പേരായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. നാല് പേർ ഇന്നലെ നീന്തി രക്ഷപ്പെട്ടിരുന്നു.
ബി മണിക്കുട്ടന് (34), രവി (42), ശശി (35), ഷിബിന്‍ (23) എന്നിവരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. അതേസമയം ഷിബിന്റെ നില ഗുരുതരമാണ്. ഷിബിൻ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിൽസയിലാണ്.
അടുക്കത്തുബയലിലെ ചന്ദ്രന്, കണ്ടോതി ആയത്താര്‍ എന്നിവരുടെ ഉടമസ്ഥതയിൽ ഉള്ളതാണ് അപകടത്തില്‍പ്പെട്ട തോണി. രണ്ട് മാസം മുൻപാണ് തോണി നീറ്റിലിറക്കിയത്.
Malabar News: കെ സുധാകരന് എതിരായ അന്വേഷണം സ്വാഗതം ചെയ്യുന്നു; പ്രശാന്ത് ബാബു