ന്യൂഡെൽഹി: ഭീമാ കൊറഗാവ് കേസിൽ കസ്റ്റഡിയിലിരിക്കെ മനുഷ്യാവകാശ പ്രവർത്തകൻ ഫാദര്‍ സ്റ്റാന്‍ സ്വാമി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകെ ന്യായീകരണവുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ നിയമ ലംഘനത്തിന്റെ പേരിലാണ് സ്റ്റാൻ സ്വാമിക്കെതിരെ നടപടിയെടുത്തതെന്നും ഇദ്ദേഹത്തിനു മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം ഗൗരവമുള്ളതായിരുന്നെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സ്റ്റാൻ സ്വാമിക്ക് അവകാശങ്ങൾ നിഷേധിച്ചിട്ടില്ല. നിയമനടപടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് എന്‍ഐഎ സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തത്. അദ്ദേഹം നടത്തിയ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്. ഇന്ത്യയിലെ ഭരണകേന്ദ്രങ്ങള്‍ നിയമ ലംഘനത്തിന് എതിരെയാണ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്, അല്ലാതെ അവകാശങ്ങള്‍ ഹനിക്കുകയല്ല ചെയ്തത്. കേസില്‍ ഇതുവരെ സ്വീകരിച്ച എല്ലാ നടപടികളും നിയമവിധേയമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
ബോംബെ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം സ്റ്റാൻ സ്വാമിക്ക് മെഡിക്കല്‍ ചികിൽസയും നല്‍കിയിരുന്നെന്നും വിദേശ കാര്യമന്ത്രാലയം പറഞ്ഞു. ഐക്യരാഷ്ട്ര സംഘടന സ്റ്റാൻ സ്വാമിയുടെ മരണത്തില്‍ ഇന്ത്യക്കെതിരെ വിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. സ്റ്റാൻ സ്വാമിയുടെ മരണം വേദനിപ്പിക്കുന്നതാണെന്നും അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിച്ചതിന്റെ പേരില്‍ ഒരാളും തടവിലാക്കപ്പെടരുത് എന്നുമായിരുന്നു യുഎന്‍ ഹ്യൂമണ്‍ റൈറ്റ്സിന്റെ വിമര്‍ശനം.
തിങ്കളാഴ്ചയാണ് ഭീമാ കൊറഗാവ് കേസില്‍ വിചാരണ കാത്ത് കഴിയുകയായിരുന്ന മനുഷ്യാവകാശ പ്രവര്ത്തകന് ഫാദര്‍ സ്റ്റാൻ സ്വാമി (84) പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. ബാന്ദ്രയിലെ ഹോളിഫാമിലി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ഉച്ചയ്ക്ക് 1.30തോടെയായിരുന്നു മരണമെന്ന് അദ്ദേഹത്തെ ചികിൽസിച്ച ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. ഭീമാ കൊറേഗാവ് കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ആയിരുന്നു അന്ത്യം.
Most Read: പാലാരിവട്ടം പാലം അഴിമതി; ടിഒ സൂരജിന്റെ ഹരജി ഇന്ന് ഹൈക്കോടതിയിൽ