അബുദാബി: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ടിക്കറ്റ് ബുക്കിങ് പുനഃരാരംഭിച്ച് വിമാനക്കമ്പനികൾ. ജൂലൈ 15 മുതലുള്ള ബുക്കിങ്ങാണ് ആരംഭിച്ചിരിക്കുന്നത്. എമിറേറ്റ്സ് എയർലൈൻസ്, ഫ്ളൈ ദുബായ് എന്നിവ ജൂലൈ 16 മുതലുള്ള ടിക്കറ്റുകൾ നൽകിത്തുടങ്ങി. 15, 16 തീയതികളിൽ മുംബൈ- ദുബായ് ടിക്കറ്റുകൾ ലഭ്യമാണെന്ന് വിസ്താര എയർലൈൻസും അറിയിച്ചിട്ടുണ്ട്.
ഇൻഡിഗോ എയർലൈൻസ് വെബ്സൈറ്റും ദുബായ് ടിക്കറ്റ് ബുക്കിങ് തുടങ്ങിയതായി അറിയിച്ചു. ഇത്തിഹാദ് എയർവേസ് ജൂലൈ 22 മുതൽ ഇന്ത്യയിൽ നിന്ന് സർവീസ് പുനരാരംഭിക്കുമെന്നാണ് വിവരം. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ ഇതുവരെ പുതിയ അറിയിപ്പുകളൊന്നും പുറത്തുവിട്ടിട്ടില്ല. സർവീസുകൾ പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് യുഎഇയും പുതിയ അറിയിപ്പുകളൊന്നും നൽകിയിട്ടില്ല. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഏപ്രിൽ 24 മുതലാണ് ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് യുഎഇ വിലക്ക് ഏർപ്പെടുത്തിയത്.
ഔദ്യോഗിക സ്ഥിരീകരണം ഇല്ലാതെ വിമാന ടിക്കറ്റ് എടുക്കുന്നവർ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം തുക നൽകേണ്ടതെന്ന് ട്രാവൽ ഏജൻസികൾ വ്യക്തമാക്കിയിട്ടുണ്ട്. യാത്രാ നിയന്ത്രണത്തിൽ ഇളവ് സംബന്ധിച്ച് ഒരു സൂചനയും ഇല്ലെങ്കിലും എമിറേറ്റ്സ് അടക്കമുള്ള ചില വിമാനക്കമ്പനികൾ ടിക്കറ്റ് വിൽപന ആരംഭിച്ചത് നാട്ടിൽ കുടുങ്ങിയ പ്രവാസികളിൽ പ്രതീക്ഷയും ഒപ്പം ആശയക്കുഴപ്പവും സൃഷ്ടിക്കുന്നുണ്ട്.
യാത്രാവിലക്കിൽ ഇളവ് പ്രഖ്യാപിക്കപ്പെടുമെന്ന് ഉറപ്പില്ലാതെ ടിക്കറ്റെടുത്തൽ മുടക്കിയ തുക വിമാനക്കമ്പനികളിൽ എത്തുകയും റീഫണ്ട് ലഭിക്കാതെ വരുന്ന സാഹചര്യവും ഉണ്ടായേക്കാം. സൗജന്യമായി തീയതി മാറ്റിത്തരുമെങ്കിലും അടച്ച തുക തിരികെ ലഭിക്കാറില്ല എന്നതാണ് ഇതുവരെയുള്ള അനുഭവമെന്ന് യാത്രക്കാർ പറയുന്നു. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇത്തരത്തിൽ അബദ്ധം പറ്റിയ നൂറുകണക്കിന് ആളുകളുണ്ട്. ബലിപെരുന്നാൾ കഴിഞ്ഞാൽ യാത്രാവിലക്കിൽ മാറ്റം വരുമെന്നുള്ള വാർത്തകൾ ജനങ്ങൾക്കിടയിൽ പ്രചരിക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായി സൂചനകളൊന്നും ലഭ്യമല്ല.
Also Read: തമിഴ്നാട്ടിലും കണ്ണുവെച്ച് മോദി സർക്കാർ; കൊങ്കുനാട് മേഖലയെ കേന്ദ്രഭരണ പ്രദേശമാക്കാൻ നീക്കം