അബുദാബി: ഈ വർഷത്തെ ഹജ്‌ജ് രജിസ്ട്രേഷൻ തീയതി പ്രഖ്യാപിച്ച് യുഎഇയും ഖത്തറും. യുഎഇയിൽ നിന്നുള്ള തീർഥാടകർക്ക് ഫെബ്രുവരി 13 മുതൽ മാർച്ച് 10 വരെ രജിസ്‌റ്റർ ചെയ്യാം. തീർഥാടകർ യുഎഇയുടെ ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്മെന്റിന്റെ ഡിജിറ്റൽ പ്‌ളാറ്റ്‌ഫോം വഴിയാണ് രജിസ്‌റ്റർ ചെയ്യേണ്ടതെന്ന് അധികൃതർ അറിയിച്ചു.
യാത്ര നടത്താൻ ഉദ്ദേശിക്കുന്നവർ ഹജ്‌ജ് രജിസ്‌ട്രേഷൻ ടേബിൾ ക്ളിക്ക് ചെയ്യണം. തുടർന്ന് അവരുടെ എമിറേറ്റ്സ് ഐഡിയും മൊബൈൽ നമ്പറും നൽകണം. ക്വാട്ട പരിമിതമായതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യാനാണ് തീർഥാടകർക്ക് യുഎഇ ഭരണകൂടത്തിന്റെ നിർദ്ദേശം. അതേസമയം, ഖത്തറിൽ നിന്ന് ഹജ്‌ജിന് പോകാൻ ഉദ്ദേശിക്കുന്നവർക്ക് ഫെബ്രുവരി 12 മുതൽ അപേക്ഷിക്കാം. ഖത്തർ മതകാര്യ മന്ത്രാലയമാണ് ഈ വർഷം ഖത്തറിൽ നിന്നും ഹജ്‌ജിന് പോകുന്നവർക്കുള്ള നിർദ്ദേശങ്ങൾ വ്യക്‌തമാക്കിയത്.
അപേക്ഷകർ രണ്ടു ഡോസ് കോവിഡ് വാക്‌സിൻ എടുത്തിരിക്കണം. സ്വദേശികൾക്ക് 18 വയസ് പൂർത്തിയായിരിക്കണം. അതേസമയം, പ്രവാസികൾക്ക് 40 പൂർത്തിയായിരിക്കണം. 10 വർഷമായി രാജ്യത്ത് താമസിക്കുന്ന ആളായിരിക്കണമെന്നും നിബന്ധന ഉണ്ട്. അപേക്ഷ സ്വീകരിക്കുന്നതിന്റെ കാലാവധി കഴിഞ്ഞു 10 ദിവസത്തിനകം ഹജ്‌ജിന് അർഹത ഉള്ളവരുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഈ വർഷം ജൂണിലാണ് ഹജ്‌ജ് തീർഥാടനത്തിന് തുടക്കമാവുക. ഈ വർഷത്തെ ഹജ്‌ജ് തീർഥാടകരുടെ എണ്ണത്തിൽ പരിധികൾ ഏർപ്പെടുത്തില്ലെന്ന് സൗദി അറേബ്യ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. കോവിഡിനെ തുടർന്നുണ്ടായ മൂന്ന് വർഷത്തെ നിയന്ത്രണങ്ങൾക്ക് ശേഷമാണ് ഇത്തവണ ഹജ്‌ജ് തീർഥാടനം.
2019ൽ 2.5 ദശലക്ഷത്തിലധികം ആളുകളാണ് ഹജ്‌ജ് തീർഥാടനം നടത്തിയത്. അതിനുശേഷം, മൂന്ന് വർഷവും കോവിഡ് സുരക്ഷാ നടപടിയെന്ന നിലയിൽ തീർഥാടകരുടെ എണ്ണം ഗണ്യമായി കുറച്ചിരുന്നു. കഴിഞ്ഞ വർഷം പത്തുലക്ഷത്തോളം പേരാണ് ഹജ്‌ജ് നിർവഹിക്കാനെത്തിയത്.
Most Read: തുർക്കി ഭൂചലനം; മരണം 15,000 പിന്നിട്ടു- ഇന്ത്യൻ വ്യോമസേനയുടെ 7 വിമാനങ്ങൾ ദുരന്തമുഖത്ത്