പൊന്നാനി: മലപ്പുറം ജില്ലയിൽ കുളമ്പു രോഗ പ്രതിരോധ വാക്‌സിൻ വിതരണത്തിൽ അപാകത വന്നതായി ആരോപണം. വാക്‌സിൻ വിതരണം സംസ്‌ഥാന സർക്കാരിൽ നിന്ന് കേന്ദ്ര സർക്കാർ ഏറ്റെടുത്തതോടെയാണ് പദ്ധതി താളം തെറ്റിയതെന്നാണ് പരാതി. ജില്ലയിൽ യഥാസമയം വാക്‌സിൻ എത്താത്തതിനാൽ കന്നുകാലികൾക്ക് ഇടയിൽ രോഗവ്യാപനം കൂടിയിരിക്കുകയാണ്. പൊന്നാനി മേഖലയിലെ നിരവധി കന്നുകാലികൾക്കാണ് രോഗം ബാധിച്ചത്.
ആറ് മാസത്തെ ഇടവേളയിൽ കന്നുകാലികൾക്ക് നൽകുന്ന പ്രതിരോധ കുത്തിവെപ്പിലൂടെ മാത്രമേ കുളമ്പ് രോഗത്തെ തടയാൻ കഴിയൂ. ജില്ലയിൽ ഒരു വർഷത്തിലേറെയായി കുത്തിവെപ്പ് മുടങ്ങിയിരിക്കുക ആണെന്നും ഇത് മൂലമാണ് രോഗവ്യാപനം കൂടിയതെന്നും ക്ഷീര കർഷകർ പറഞ്ഞു. വൈറസ് ബാധിച്ച പശുക്കൾക്ക് ശക്‌തമായ പനിയും വിറയലുമെല്ലാം അനുഭവപ്പെടുന്നുണ്ട്. കൂടാതെ തീറ്റമടുപ്പ്, വായിൽ നിന്ന് ഉമിനീർ പതഞ്ഞു ഒലിക്കുകയും ചെയ്യുന്നുണ്ട്. കറവയുള്ള പശുക്കളിൽ പാലുൽപ്പാദനം കുറയുകയും ചെയ്‌തു.
ആവശ്യത്തിന് വാക്‌സിൻ ലാഭ്യമായില്ലെങ്കിൽ രോഗം കൂടുതൽ പശുക്കളിലേക്ക് പകരും. ഇത് മൂലം ക്ഷീര കർഷകർ വീണ്ടും പ്രതിസന്ധിയിലാകും. എത്രയും പെട്ടെന്ന് ജില്ലയിൽ വാക്‌സിൻ ലഭ്യമാക്കണമെന്നാണ് ക്ഷീര കർഷകരുടെ ആവശ്യം. നിലവിൽ നാടൻ മരുന്നുകൾ നൽകിയാണ് പശുക്കളുടെ ജീവൻ നിലനിർത്തുന്നത്.
Read Also: പാലക്കാട് യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തിനായി അന്വേഷണം