തിരുവനന്തപുരം: അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് വീഴ്ചകൾ അന്വേഷിക്കുന്ന സിപിഎം കമ്മീഷൻ തെളിവെടുപ്പ് നേരത്തെയാക്കി. തെളിവെടുപ്പ് ഇന്ന് മുതൽ ആരംഭിക്കും. ജി സുധാകരനടക്കമുള്ള നേതാക്കൾക്ക് എതിരായ ആരോപണങ്ങളിൽ കമ്മീഷൻ തെളിവ് ശേഖരിക്കും.
പരാതിക്കാരിൽ നിന്ന് കമ്മീഷൻ വിവരങ്ങൾ തേടും. സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലാണ് തെളിവെടുപ്പ്. നാളെ തെളിവെടുപ്പ് നടക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എളമരം കരീമും കെജെ തോമസുമാണ് അന്വേഷണ കമ്മീഷനംഗങ്ങൾ.
ജി സുധാകരൻ മൽസരിക്കാതിരുന്ന തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിലെ പാർട്ടി സ്ഥാനാർഥി എച്ച് സലാം വിജയിച്ചെങ്കിലും ലഭിച്ച വോട്ടുകളും എണ്ണത്തിലും ഭൂരിപക്ഷത്തിലും കാര്യമായ കുറവുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ജി സുധാകരനടക്കം വീഴ്ച സംഭവിച്ചതായാണ് ആക്ഷേപമുയർന്നത്. ജില്ലാ സെക്രട്ടേറിയറ്റിലും, ജില്ലാ കമ്മിറ്റിയിലും ജി സുധാകരനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു.
ഇതിന് പിന്നാലെ സംസ്ഥാന കമ്മിറ്റിയിലും ആലപ്പുഴ ജില്ലയിൽ നിന്നുളള അംഗങ്ങൾ സുധാകരനെതിരെ വിമർശനവുമായി രംഗത്ത് വന്നതോടെ പാർട്ടി അന്വേഷണം പ്രഖ്യാപിച്ചു. ഇന്നലെ ആലപ്പുഴയിലെത്തിയ കമ്മീഷനംഗങ്ങളായ എളമരം കരീമും കെജെ തോമസും ജില്ലാ സെക്രട്ടറി ആർ നാസറുമായി ചർച്ച നടത്തിയിരുന്നു. ഇന്ന് രാവിലെ 9 മുതൽ തെളിവെടുപ്പ് ആരംഭിക്കും.
Read Also: ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്