ന്യൂഡെൽഹി: പെഗാസിസ് ഫോൺ ചോർത്തലിൽ അന്വേഷണമാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ വീണ്ടും ഹരജി. കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപിയാണ് ഹരജി സമർപ്പിച്ചത്. സമാന ആവശ്യമുന്നയിച്ച് നേരത്തെ അഭിഭാഷകനായ എംഎൽ ശർമ ഹർജി സമർപ്പിച്ചിരുന്നു.
കേന്ദ്ര സർക്കാർ പാർലമെന്റിൽ നൽകിയ വിശദീകരണത്തിൽ ഫോൺ ചോർത്തൽ നിഷേധിച്ചിട്ടില്ലെന്ന് ബ്രിട്ടാസിന്റെ ഹരജിയിൽ പറയുന്നു. ആരോപണങ്ങൾ കേന്ദ്രം സമ്മതിച്ചിട്ടുമില്ല. ഒഴിഞ്ഞുമാറുന്ന മട്ടിലുള്ള വിശദീകരണമാണ് കേന്ദ്രം പാർലമെന്റിൽ നടത്തിയത്. ഗൗരവമുള്ള ആരോപണമായിട്ടും അന്വേഷണത്തിന് കേന്ദ്ര സർക്കാർ താൽപര്യം കാണിക്കുന്നില്ലെന്നും ഹരജിയിൽ ആരോപിക്കുന്നു.
പ്രതിപക്ഷം ഫോൺ ചോർത്തൽ വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് ഇടത് എംപിയായ ബ്രിട്ടാസിന്റെ ഹരജി. പെഗാസിസ് ആരോപണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണ് ആദ്യം രംഗത്തെത്തിയത്.
തുടർന്ന് ‘ദി വയർ’ അടക്കമുള്ള മാദ്ധ്യമങ്ങൾ സംഭവത്തിൽ അന്വേഷണം നടത്തുകയും വാർത്ത പുറത്തുവിടുകയും ചെയ്തു. കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, സുപ്രീം കോടതി ജഡ്ജി, മാദ്ധ്യമ പ്രവർത്തകർ അടക്കമുള്ളവരുടെ ഫോൺ വിവരങ്ങൾ ചോർത്തിയതായാണ് ആരോപണം. ഇന്ത്യക്ക് പുറത്തും പെഗാസസ് ഫോൺ ചോർത്തൽ വിവാദം വലിയ ചർച്ചയാവുന്നുണ്ട്.
Read Also: അനന്യയുടെ മരണം; സ്വമേധയാ അന്വേഷണം പ്രഖ്യാപിച്ച് ഐഎംഎ