തിരുവനന്തപുരം : സംസ്‌ഥാനത്തെ എംബിബിഎസ് വിദ്യാർഥികളുടെ ഹൗസ് സർജൻസി കാലാവധി വീണ്ടും നീട്ടി. 3 മാസത്തേക്ക് കൂടിയാണ് കാലാവധി നീട്ടിയത്. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ആരോഗ്യമേഖലയിലെ പ്രതിസന്ധി മറികടക്കാനാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്‌തമാക്കി.
നിലവിൽ സംസ്‌ഥാനത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ഉൾപ്പടെയുള്ള ആശുപത്രികളിൽ ഹൗസ് സർജൻമാരുടെ സേവനം കൂടി ഉള്ളതുകൊണ്ടാണ് കോവിഡ് പ്രതിരോധം സുഗമമായി നടക്കുന്നത്. ഇവരുടെ കാലാവധി കഴിഞ്ഞ ഏപ്രിൽ മാസത്തിൽ അവസാനിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യം കണക്കിലെടുത്ത് അന്ന് മൂന്ന് മാസം കൂടി ഇവരുടെ കാലാവധി നീട്ടിയിരുന്നു.
തുടർന്ന് ഇപ്പോൾ ഹൗസ് സർജൻമാരുടെ കാലാവധി അവസാനിച്ചതോടെയാണ് വീണ്ടും 3 മാസം കൂടി തുടരാൻ സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. എന്നാൽ കാലാവധി നീട്ടുന്നതോടെ തങ്ങളുടെ പിജി പ്രവേശനത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് എംബിബിഎസ് വിദ്യാർഥികൾ. അതിനാൽ ഇക്കാര്യത്തിൽ ആരോഗ്യമന്ത്രി ഉടൻ തന്നെ ഇടപെടണമെന്ന ആവശ്യം വിദ്യാർഥികൾ ഉന്നയിച്ചിട്ടുണ്ട്.
Read also : ടോക്യോ ഒളിമ്പിക്‌സ്; ചൈനയെ പിന്തള്ളി മെഡൽവേട്ടയിൽ ജപ്പാൻ ഒന്നാമത്