പാലക്കാട്: ജില്ലയിലെ കൊട്ടേക്കാട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം കനത്ത നാശനഷ്ടമുണ്ടാക്കി മടങ്ങി. പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ആനകൾ തകർത്തു. കൂടാതെ കൃഷിയിടങ്ങളിൽ കയറി വിളകളും നശിപ്പിച്ചതായി നാട്ടുകാർ വ്യക്തമാക്കി.
ഇന്ന് പുലർച്ചയോടെയാണ് സംഭവം ഉണ്ടായത്. ഇവിടെ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ മറിച്ചിടുകയും, കാറിന്റെ ചില്ലുകൾ തകർക്കുകയും ചെയ്തിട്ടുണ്ട്. ആനകൾ പ്രദേശത്തിറങ്ങിയ വിവരം അറിഞ്ഞതോടെ സംഭവ സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതരും, നാട്ടുകാരും ചേർന്ന് ആനകളെ തിരികെ കാട്ടിലേക്ക് തുരത്തി.
ജില്ലയിലെ കൊട്ടേക്കാട് മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്. പകൽ സമയങ്ങളിൽ പോലും ഇവയുടെ ആക്രമണം പതിവാണെന്ന് നാട്ടുകാർ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ 2 മാസക്കാലമായി ആനകളുടെ ശല്യം താരതമ്യേന കുറവായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ഇവ പ്രദേശത്തിറങ്ങി വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.
Read also: അതിർത്തി കടന്ന് മായം കലർന്ന പാൽ; ക്ഷീരവികസന വകുപ്പ് പരിശോധന തുടങ്ങി