മലപ്പുറം: പൊന്നാനിയിലെ ടൂറിസം മേഖലക്ക് പുതിയ ചുവടുവെപ്പുമായി കനോലി കനാലിലൂടെ സോളാർ ബോട്ടുകൾ ഉടനെത്തും. ഇതുമായി ബന്ധപ്പെട്ട് കനാലിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മുഖ്യമന്ത്രി മുൻകൈയെടുത്താണ് പൊന്നാനിയിൽ പുതിയ മുന്നേറ്റത്തിന് വഴിയൊരുക്കുന്നത്. നിലവിൽ ബോട്ടുകൾ തടസം കൂടാതെ കടന്നു പോകുന്നതിനായി കനാലിലിന്റെ ആഴം കൂട്ടൽ പ്രവൃത്തികളാണ് നടക്കുന്നത്.
ജില്ലാ അതിർത്തിയായ അണ്ടത്തോട് മുതൽ പൊന്നാനി അഴിമുഖത്തോട് ചേർന്ന് കിടക്കുന്ന ഭാരതപ്പുഴയോരം വരെയുള്ള 80 സെന്റിമീറ്റർ വരെയാണ് ആഴം കൂട്ടുന്നത്. പത്ത് കിലോമീറ്ററോളം ഭാഗം ഇറിഗേഷൻ വകുപ്പും നവീകരിക്കുന്നുണ്ട്. വകുപ്പിന്റെ നേതൃത്വത്തിൽ കനാലിലേക്ക് മണ്ണുമാന്തി യന്ത്രം ഇറക്കിയാണ് ചെളിയും മണ്ണും വാരിയെടുത്ത് ആഴം കൂട്ടുന്നത്.
നാല് മാസത്തിനകം നവീകരണം പൂർത്തിയാക്കാനാണ് നിർദേശമെങ്കിലും കനാലിൽ വൻതോതിൽ മാലിന്യ അടിഞ്ഞു കൂടിയതിനാൽ നവീകരണം മന്ദഗതിയിലാണ് നടക്കുന്നത്. നിലവിൽ കോരിയെടുക്കുന്ന മാലിന്യങ്ങൾ കനാലിന്റെ കരയിൽ തന്നെയാണ് കൂട്ടിയിടുന്നത്. ഇത് പൊന്നാനി അഴിമുഖത്തേക്ക് കൊണ്ടുവരാൻ നീക്കം നടത്തിയെങ്കിലും മൽസ്യത്തൊഴിലാളികൾ ഇടപെട്ട് തടയുകയായിരുന്നു.
എന്നാൽ, ഉചിതമായ മറ്റൊരു സ്ഥലം കണ്ടെത്തി മാലിന്യങ്ങൾ ഉടൻ നീക്കം ചെയ്യുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. കനോലി കനാലിലൂടെ സോളാർ ബോട്ടുകൾ എത്തുന്നതോടെ പൊന്നാനിയുടെ ടൂറിസം മേഖലക്ക് പുതിയൊരു പ്രതീക്ഷയാണ് നൽകുന്നത്. ചുണ്ടൻവള്ളങ്ങൾ എത്താത്തതിനെ തുടർന്ന് മുടങ്ങിപ്പോയ സംസ്ഥാന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾ ഉൾപ്പടെ പൊന്നാനിയിലേക്ക് തിരിച്ചു വരുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
Read Also: ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ തുറന്നു; പരിശോധന കർശനം