മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരായ പരസ്യ വിമർശനത്തിന് പിന്നാലെ മുസ്ലിം ലീഗിൽ ഉണ്ടായ തർക്കത്തിൽ പ്രതികരണവുമായി ഹൈദരലി ശിഹാബ് തങ്ങളുടെ മകന് മുഈനലി തങ്ങള്‍. തനിക്ക് ആരോടും വ്യക്തി വിരോധമില്ലെന്നും പാർടിയാണ് മുഖ്യമെന്നും മുഈനലി പറഞ്ഞു. പാർടി ശക്തിപ്പെടുത്താന്‍ ഒരുമയോടെ പ്രവര്‍ത്തിക്കും. എല്ലാം കലങ്ങി തെളിയും. കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്നവരെ പ്രോൽസാഹിപ്പിക്കാനില്ലെന്നും മുഈനലി തങ്ങള്‍ പറഞ്ഞു.
ചന്ദ്രിക നേരിടുന്ന പ്രതിസന്ധിക്ക് മറുപടി പറയേണ്ടത് കുഞ്ഞാലിക്കുട്ടിയാണ് എന്ന മുഈന്‍ അലിയുടെ പ്രസ്താവന മുസ്ലിം ലീഗിനകത്ത് ചർച്ചയായിരുന്നു. കേന്ദ്ര ഏജൻസിയുടെ ചോദ്യം ചെയ്യൽ പാണക്കാട് കുടുംബത്തിൽ എത്താൻ കാരണം കുഞ്ഞാലിക്കുട്ടിയാണ്. ഇതിന്റെ മനോവിഷമം കാരണമാണ് ഹൈദരലി തങ്ങൾ രോഗിയായി മാറിയത്.
കഴിഞ്ഞ നാലു പതിറ്റാണ്ടു കാലമായി ലീഗിന്റെ ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണ്. ചന്ദ്രികയുടെ ഫിനാന്‍സ് ഓഫിസറായി അബ്ദുൾ സമീറിനെ നിയമിച്ചതും കുഞ്ഞാലിക്കുട്ടിയാണ്. സ്വാഭാവികമായും ചന്ദ്രിക നേരിടുന്ന പ്രതിസന്ധിക്ക് മറുപടി പറയേണ്ടതും കേന്ദ്ര ഏജന്‍സിയുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടതും കുഞ്ഞാലിക്കുട്ടിയാണെന്നും മുഈൻ അലി പറഞ്ഞിരുന്നു.
ചന്ദ്രികക്കായി ഭൂമി വാങ്ങിയതിലുള്‍പ്പടെ ക്രമക്കേട് നടന്നിട്ടുണ്ട്. വാങ്ങിയ ഭൂമി കണ്ടൽക്കാടാണെന്നും മുഈൻ അലി വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. പരസ്യമായി കുഞ്ഞാലിക്കുട്ടിയെ വിമർശിച്ച മുഈൻ അലിക്കെതിരെ നടപടി വേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടെങ്കിലും മുതിർന്ന നേതാക്കളടക്കം ഈ ആവശ്യം തള്ളുകയായിരുന്നു.
Most Read: രാജീവ് ഗാന്ധിയുടെ ത്യാഗത്തെ അപമാനിക്കാതെ ധ്യാൻചന്ദിനെ ആദരിക്കാമായിരുന്നു; ശിവസേന