കോഴിക്കോട്: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതോടെ ആശുപത്രി സൗകര്യവും പരിമിതമായി. നിലവിൽ ജില്ലയിലെ വിവിധ ആശുപത്രികളിലെ കിടക്കകളെല്ലാം നിറഞ്ഞെന്നാണ് അധികൃതർ അറിയിക്കുന്നത്. ചിലയിടങ്ങളിൽ അടിയന്തിര ഘട്ടങ്ങളിൽ പോലും പ്രവേശനം ലഭിക്കുന്നതിനും പ്രയാസം ഉണ്ട്. കൂടാതെ, ആശുപത്രികളിലെ വെന്റിലേറ്റർ, ഐസിയു, ഓക്‌സിജൻ ബെഡ് എന്നിവയിലെല്ലാം രോഗികൾ നിറഞ്ഞിരിക്കുകയാണ്.
നിലവിൽ പല ആശുപത്രികളിലും സാധാരണ വാർഡ് പോലും ലഭ്യമല്ല. ചിലയിടങ്ങളിൽ റഫറൽ ലെറ്ററുള്ളവരെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്. അടിയന്തിര ഘട്ടങ്ങളിൽ താൽക്കാലിക സൗകര്യങ്ങൾ ഉണ്ടാക്കിയാണ് പലയിടത്തും രോഗികളെ അഡ്‌മിറ്റ് ചെയ്യുന്നത്. അടുത്ത രോഗി ഡിസ്‌ചാർജ് ആകുന്നതുവരെ കാത്തിരിക്കാനാണ് ആളുകളോട് നിർദ്ദേശിക്കുന്നത്. ചില ആശുപത്രികളിൽ രോഗിയുടെ ആരോഗ്യ സ്‌ഥിതി സംബന്ധിച്ച് ഡോക്റ്റർമാർ പരിശോധിച്ച് വിലയിരുത്തിയതിന് ശേഷം മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.
അതേസമയം, കോവിഡ് ജാഗ്രതാ പോർട്ടലിലെ കണക്കുകളിൽ ആശുപത്രികളിൽ ഇപ്പോഴും ബെഡുകൾ ഒഴിവുണ്ടെന്നാണ് കാണിക്കുന്നത്. എന്നാൽ, ഇതേ ആശുപത്രികളിൽ വിളിച്ചു അന്വേഷിക്കുമ്പോൾ ബെഡ് ഒഴിവില്ലെന്നാണ് അധികൃതർ പറയുന്നതെന്ന പരാതിയും ഉണ്ട്. കഴിഞ്ഞ ഒരാഴ്‌ചയായി ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ അടിസ്‌ഥാനത്തിൽ ദിനംപ്രതി നൂറുകണക്കിന് രോഗികളാണ് ചികിൽസയ്‌ക്കായി വിവിധ ആശുപത്രികളെ സമീപിക്കുന്നത്.
കോവിഡ് രോഗികളെ ഇപ്പോൾ എടുക്കുന്നില്ല, ബെഡ് ഒഴിവില്ല, റഫറൽ ലെറ്റർ ഉള്ളവർക്ക് മാത്രമാണ് പ്രവേശനം, ഓക്‌സിജൻ, വെന്റിലേറ്റർ സൗകര്യം ഇല്ല, ലിഫ്റ്റ് സൗകര്യം ഇല്ല എന്നൊക്കെയാണ് ആശുപത്രികളിലേക്ക് വിളിക്കുന്ന രോഗികൾക്കും ബന്ധുക്കൾക്കും ലഭിക്കുന്ന മറുപടി. അതേസമയം, നിയന്ത്രണങ്ങളിൽ ഇളവ് വന്ന സാഹചര്യത്തിൽ ജില്ലയിൽ ഒരു ലക്ഷം വരെ രോഗികൾ ഉണ്ടായേക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
ഇതനുസരിച്ച് ജില്ലയിലെ ആശുപത്രികളിൽ അടിയന്തിരമായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആരോഗ്യവകുപ്പ് കളക്‌ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, ജില്ലയിൽ രോഗികളുടെ എണ്ണം വർധിക്കുമ്പോഴും മരണ നിരക്കും രോഗമുക്‌തി നിരക്കും കുറയുന്നത് ആശ്വാസകരമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
Read Also: കോവിഡ്; 4 ജില്ലകളിൽ അതിവ്യാപനം, ആശുപത്രി കിടക്കകള്‍ പകുതിയിലേറെ നിറഞ്ഞു