കാസർഗോഡ്: കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ് നടപടികൾ തുടങ്ങിയെങ്കിലും വനപ്രദേശങ്ങൾ ഒഴിവാക്കുന്നതിൽ കർഷകർക്ക് ആശങ്ക. സംരക്ഷിത വനത്തിന്റെ രണ്ട് കിലോമീറ്റർ പരിധിയിലുള്ള സ്‌ഥലങ്ങൾ ഒഴിവാക്കിയതാണ് കർഷകർക്ക് തിരിച്ചടിയായിരിക്കുന്നത്. ഇത് പ്രകാരം ജില്ലയിലെ പകുതിയിലേറെ തദ്ദേശ സ്‌ഥാപനങ്ങളിലെ കർഷകർക്കും നടപടി പ്രകാരം ഗുണം ലഭിക്കില്ല.
വനമേഖലയോട് ചേർന്ന രണ്ടു കിലോമീറ്റർ പ്രദേശങ്ങൾ പന്നികളുടെ സ്വാഭാവിക ആവാസ വ്യവസ്‌ഥയിൽ പെട്ടതാണെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. കാട്ടുപന്നികൾ ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്ന പ്രദേശങ്ങളാണ് ഈ മാനദണ്ഡങ്ങൾ പ്രകാരം ഒഴിവാക്കുന്നത്. നിലവിൽ ജില്ലയിലെ 15ൽ ഏറെ തദ്ദേശ സ്‌ഥാപനങ്ങളിൽ വനമേഖലയുണ്ട്. ഇവയ്‌ക്ക് പുറമെ വനത്തിൽ നിന്ന് രണ്ടു കിലോമീറ്റർ പരിധിയിൽ താമസിക്കുന്ന തദ്ദേശ സ്‌ഥാപനങ്ങളിലെ പ്രദേശങ്ങളെയും ഒഴിവാക്കേണ്ടി വരും.
ഇതോടെ ഏറ്റവും കൂടുതൽ കർഷകരും കൃഷിയിടങ്ങളും ഉള്ള പ്രദേശങ്ങളിലെ ആളുകളാണ് പ്രയാസം അനുഭവിക്കേണ്ടി വരിക. കാട്ടുപന്നികളെ കൊല്ലാൻ അനുമതി തേടി കർഷകർ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഇവയെ കൊല്ലാനുള്ള അനുകൂല വിധി ഉണ്ടായത്. എന്നാൽ, ഇതിന്റെ ഗുണം ജില്ലയിലെ ഒട്ടുമിക്ക കർഷകർക്കും ലഭിക്കില്ലയെന്നത് ആശങ്കയുളവാക്കുന്നതാണ്. വനം വകുപ്പിന്റെ നേതൃത്വത്തിൽ രണ്ടു മാസത്തിനുള്ളിൽ ഉപദ്രവകാരികളായ പന്നികളെ മുഴുവൻ വെടിവെച്ച് കൊല്ലാനാണ് തീരുമാനം.
Read Also: മദ്യപിച്ച് വാക്കുതർക്കം; ബന്ധുവിന്റെ വെട്ടേറ്റ് ഒരാൾ മരിച്ചു