തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം. മലപ്പുറം, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് വ്യാപനം കൂടുതല്‍. കോവിഡ് ഇതര രോഗങ്ങള്‍ക്ക് ചികിൽസയില്‍ കഴിയുന്ന ആയിരങ്ങള്‍ക്കൊപ്പം കോവിഡ് ബാധിതരുടെ എണ്ണവും ഉയരുന്നതോടെ ബെഡുകളും ഐസിയുകളും അതിവേഗം നിറയുകയാണ്.
പതിനൊന്നു ജില്ലകളില്‍ 50 ശതമാനത്തിലേറെ കിടക്കകളും നിറഞ്ഞു. ഏറ്റവും കൂടുതല്‍ പേര്‍ ചികിൽസയില്‍ കഴിയുന്ന മലപ്പുറത്ത്, സര്‍ക്കാര്‍ മേഖലയില്‍ 72 ശതമാനം കിടക്കകളിലും രോഗികളുണ്ട്. കാസര്‍ഗോഡ് 79 ശതമാനവും തൃശൂരില്‍ 73 ശതമാനവും കിടക്കകള്‍ നിറഞ്ഞു. കോഴിക്കോട് 6116 കിടക്കകളില്‍ 3424 എണ്ണത്തിലും പാലക്കാട് 8727ല്‍ 5848ലും രോഗികളുണ്ട്.
എറണാകുളം, ഇടുക്കി. കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ 40 ശതമാനത്തില്‍ താഴെ കിടക്കകളെ ബാക്കിയുള്ളൂ. സംസ്‌ഥാനത്ത് നിലവിൽ 1.78 ലക്ഷം പേരാണ് ചികിൽസയിലുള്ളത്. ഒരേ സമയം ചികിൽസയിലുളളവരുടെ എണ്ണം നാലുലക്ഷം വരെ ഉയരാമെന്നാണ് വിലയിരുത്തല്‍.
അതേസമയം സംസ്‌ഥാനത്ത് പ്രതിദിനം രണ്ടു ലക്ഷത്തോളം പരിശോധനകള്‍ നടന്നിരുന്നത് പകുതിയായി കുറഞ്ഞു. മൂന്നു മാസത്തിനിടെ ആദ്യമായി ടിപിആര്‍ 17 കടന്നു. പ്രതിദിനം ശരാശരി നൂറുപേര്‍ വീതം കോവിഡ് ബാധിച്ചു മരിക്കുന്നുണ്ട്. കടകളിലും പൊതുനിരത്തിലും സാമൂഹിക അകലം പാലിക്കുന്നതു ഉറപ്പുവരുത്താന്‍ വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കും.
Read Also: ഡിസിസി പുനഃസംഘടന; എല്ലാവരെയും തൃപ്‌തിപ്പെടുത്താൻ കഴിയില്ലെന്ന് കെ മുരളീധരൻ