കൊച്ചി: കൊച്ചിയിൽ 11 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസിൽ അട്ടിമറി നടന്നോയെന്നത് സംബന്ധിച്ച് എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് തുടങ്ങും. ഇന്നലെ എക്സൈസ് സിഐ ശങ്കറിൽ നിന്ന് കേസ് രേഖകൾ പുതിയ സംഘം ഏറ്റെടുത്തിരുന്നു. ജോയിന്റ് എക്സൈസ് കമ്മീഷണർ കെഎ നെൽസണാണ് കേസിന്റെ അന്വേഷണ ചുമതല. അറസ്റ്റിലുള്ള 5 പ്രതികളെ ഉടൻ ചോദ്യം ചെയ്യാനുള്ള നടപടിയും ആരംഭിക്കും.
പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ രണ്ട് പ്രതികൾക്ക് കേസിലുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. വൈകാതെ ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. രണ്ടു യുവതികൾ എംഡിഎംഎ ഒളിപ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടായിരുന്നിട്ടും ഇതിലെ ഒരു യുവതിയെ പ്രതിയാക്കാതെ ഒഴിവാക്കിയെന്നാണ് എക്സൈസിനെതിരായ പ്രധാന ആരോപണം.
പ്രതികളെ പിടിച്ച ഉടൻ കസ്റ്റംസ് എടുത്ത ഫോട്ടോയിൽ ഏഴ് പേരാണ് ഉള്ളത്. കസ്റ്റംസിന്റെ വാർത്താകുറിപ്പിലും 7 പ്രതികളാണ് ഉള്ളത്. എന്നാൽ എക്സൈസ് കേസ് ഏറ്റെടുത്തതോടെ പ്രതികളുടെ എണ്ണം അഞ്ചായി. രണ്ട് പേരെ ഒഴിവാക്കിയിട്ടുണ്ട്. പ്രതികളിൽ നിന്ന് മാൻകൊമ്പും പിടിച്ചിരുന്നു. എന്നാൽ ഇത് എക്സൈസ് മഹസറിൽ രേഖപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ 19ആം തീയതി പുലർച്ചെയാണ് മാരകലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയടക്കമുള്ള പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് 84 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ താമസിച്ചിരുന്ന ഫ്ളാറ്റിൽ അലക്കാനിട്ട തുണികൾക്കിടയിൽ ഒളിപ്പിച്ച ഒരു ബാഗിൽ നിന്ന് കൂടുതൽ എംഡിഎംഎ കണ്ടെത്തിയിരുന്നു.
Read Also: മുട്ടിൽ മരംമുറി; ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണമെന്ന വനം വകുപ്പ് ശുപാർശയിൽ നടപടിയില്ല








































