ന്യൂ ഡെല്‍ഹി: യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന്റെ 93 കോടിയുടെ സ്വത്തുക്കള്‍ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് കണ്ടുകെട്ടി. ലണ്ടനിലെ സൗത്ത് ഓഡ്ലിയിലെ വീടാണ് ഇഡി പിടിച്ചെടുത്തത്. 2017-ല്‍ 93 കോടി രൂപയോളം മുടക്കിയാണ് ലണ്ടനില്‍ റാണ കപൂര്‍ ഡിഒഐടി ക്രിയേഷന്‍സ് എന്ന തന്റെ കമ്പനിയുടെ പേരില്‍ വീട് വാങ്ങിയതെന്നാണ് ഇഡി പറയുന്നത്.
കള്ളപ്പണം വെളുപ്പിച്ച കേസുമായി ബന്ധപ്പെട്ടാണ് നടപടി. പിടിച്ചെടുത്ത വീടിന്റെ വിപണി വില 127 കോടിയോളം വരുമെന്നാണ് കണക്കുകൂട്ടല്‍. ഇഡിയുടെ അന്വേഷണം പുരോഗമിക്കെ വീട് വില്‍ക്കാനുള്ള ശ്രമങ്ങള്‍ റാണ നടത്തി വരികയായിരുന്നു എന്നാണ് സൂചനകള്‍. വിവിധ വെബ്സൈറ്റുകളില്‍ ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങളും പ്രത്യക്ഷപെട്ടിരുന്നു.
ഈ വര്‍ഷം മാര്‍ച്ചിലാണ് യെസ് ബാങ്ക് സ്ഥാപകനായ റാണ കപൂറിനെതിരെ ഇഡി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ കേസെടുത്തത്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ ആയിരുന്നു നടപടി.
യെസ് ബാങ്കും പ്രമുഖ ധനകാര്യ സ്ഥാപനമായ ഡിഎച്ച്എഫ്എല്ലും തമ്മിലുള്ള അനധികൃത ഇടപാടുകളെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം. ഇതിന്റെ ഭാഗമായി ഡിഎച്ച്എഫ്എല്‍ മേധാവിമാരായ വാധവാന്‍ സഹോദരങ്ങളും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
Read Also: സംസ്ഥാനങ്ങള്‍ക്കുള്ള തുക കേന്ദ്രം ഇതര ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു