മുംബൈ: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയെ തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രിമാർ മഹാരാഷ്ട്രയിൽ നടത്തുന്ന ‘ജൻ ആശീർവാദ് യാത്ര’യെ രൂക്ഷമായി വിമർശിച്ച് ഉപമുഖ്യമന്ത്രി അജിത് പവാർ. കോവിഡ മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തുന്ന യാത്ര കോവിഡ് കേസുകൾ ഉയരുന്നതിന് കാരണമാകുമെന്ന് പവാർ വിമർശിച്ചു.
‘കോവിഡിനെതിരെ ശക്തമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്ന് അനുശാസിക്കുന്ന കേന്ദ്ര സർക്കാരാണ് പുതിയ മന്ത്രിമാരോട് റാലികളും യാത്രകളും നടത്താൻ പറയുന്നത്. ഇത് തീർച്ചയായും കോവിഡ് വ്യാപനം രൂക്ഷമാകാൻ കാരണമാകും’, അജിത് പവാർ വ്യക്തമാക്കി.
ബിജെപി റാലികളുടെ അനന്തര ഫലം എന്നത് ഇവയെല്ലാം സംഘടിപ്പിക്കപ്പെട്ട സ്ഥലങ്ങളിലെ കോവിഡ് കേസുകളിലെ വർധനവ് ആയിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇതിന്റെയെല്ലാം ഉത്തരവാദിത്വം ആര് ഏറ്റെടുക്കുമെന്നും ചോദിച്ചു.
ബിജെപി റാലിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ശിവസേനയും കോൺഗ്രസും എൻസിപിയും ഉൾപ്പെടുന്ന മഹാ വികാസ് അഖാഡിയും ‘ജൻ ആശീർവ്വാദ് യാത്ര’ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
Most Read: ‘ശ്രീരാമനില്ലാതെ അയോധ്യ ഇല്ല, രാമനുള്ള ഇടമാണ് അയോധ്യ’; രാഷ്ട്രപതി