ചെന്നൈ: കാക്കനാട് ലഹരി മരുന്ന് കേസിൽ പ്രതികളെ തെളിവെടുപ്പിനായി ചെന്നൈയിലെത്തിച്ചു. രണ്ട് പ്രതികളെയാണ് അന്വേഷണ സംഘം ചെന്നൈയിൽ എത്തിച്ചത്. ലഹരി മരുന്ന് എത്തിയത് ചെന്നൈയിൽ നിന്നാണെന്ന് കണ്ടെത്തിയതോടെ പ്രതികളുമായി അന്വേഷണ സംഘം അവിടേക്ക്
പോവുകയായിരുന്നു.
രാജ്യാന്തര വിപണിയിൽ 11 കോടി വിലമതിക്കുന്ന ഒന്നേകാൽ കിലോഗ്രാം ലഹരിമരുന്നാണ് കസ്റ്റംസും എക്സൈസും ചേർന്ന് കാക്കനാട് ഫ്ളാറ്റിൽ നിന്ന് പിടികൂടിയത്. ഇതിന്റെ ഉറവിടം തേടിയാണ് അന്വേഷണ സംഘം പ്രതികളുമായി ചെന്നൈയിലേക്ക് തിരിച്ചത്. പ്രതികളായ മുഹമ്മദ് ഫവാസ്, ശ്രീമോൻ എന്നിവരെയാണ് തെളിവെടുപ്പിനായി കൊണ്ടുപോയത്. പ്രതികൾ ചെന്നൈയിലെ ഒരു ഏജന്റ് വഴിയാണ് ലഹരി മരുന്നത് സംഘടിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
കേസിൽ 5 പ്രതികളാണ് കസ്റ്റഡിയിലുള്ളത്. ഇവർക്ക് പുറമേ കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കും. കോഴിക്കോട് സ്വദേശി ഷബ്ന, ഇടുക്കി വണ്ണപ്പുറം സ്വദേശി മുഹമ്മദ് അഫ്സൽ, കാസർകോട് സ്വദേശി മുഹമ്മദ് അജ്മൽ എന്നിവരുടെ ചോദ്യം ചെയ്യൽ കൊച്ചിയിൽ തുടരുകയാണ്. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് മറ്റൊരു പ്രതിയായ ത്വയിബയെ പിടികൂടിയത്.
Read Also: കലാപത്തിന് ശ്രമിച്ചാൽ പാർട്ടിയിൽ നിന്ന് പുറത്താകും; രാജ്മോഹൻ ഉണ്ണിത്താൻ