കാസർഗോഡ്: രണ്ടംഗ സംഘത്തിന്റെ കെണിയിൽ അകപ്പെട്ട് ഓട്ടോ ഡ്രൈവർക്ക് അഞ്ചു ലക്ഷം രൂപ നഷ്ടമായി. തൃക്കരിപ്പൂർ കാടങ്കോട് നെല്ലിക്കാവിലെ പി ഹനീഫ എന്ന ഓട്ടോ ഡ്രൈവറെയാണ് ഇതര സംസ്ഥാനക്കാരായ രണ്ടംഗ സംഘം പറ്റിച്ചത്. സംഘം ഇന്ത്യൻ കറൻസിക്ക് പകരം ദിർഹം നൽകാമെന്ന വ്യാജേനയാണ് ഹനീഫിനെ തട്ടിപ്പിന് ഇരയാക്കിയത്. പ്രതികൾ ഇപ്പോൾ ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി കേസ് അന്വേഷിക്കുന്ന ചന്തേര പോലീസ് അറിയിച്ചു.
ദിർഹം മാറാനുണ്ടെന്നും മാറ്റിത്തരാൻ പറ്റിയ പരിചയക്കാർ ഉണ്ടോയെന്നും ചോദിച്ചാണ് ചെറുവത്തൂരിൽ വെച്ച് സംഘം ഹനീഫയെ സമീപിച്ചത്. തുടർന്ന് തന്റെ സുഹൃത്ത് മാറ്റിത്തരുമെന്ന് ഹനീഫ അറിയിക്കുകയായിരുന്നു. ആദ്യം 100 ദിർഹം മാറ്റി നൽകുകയും ചെയ്തു. ഈ ഇടപാടിൽ ഹനീഫയ്ക്ക് ലാഭം കിട്ടിയതായും പറയുന്നുണ്ട്. പിന്നീട്, എട്ട് ലക്ഷം രൂപയുടെ ദിർഹമുണ്ടെന്നും അഞ്ച് ലക്ഷം തന്നാൽ മാറ്റി തരാമെന്നും പറഞ്ഞ് സംഘം വീണ്ടും ഹനീഫയെ സമീപിച്ചു.
തുടർന്ന്, ഹനീഫ ഭാര്യയുടെ സ്വർണം അടക്കമുള്ള സമ്പാദ്യം വിറ്റ് പണം കണ്ടെത്തി. ഭാര്യയോടൊപ്പം തൃക്കരിപ്പൂരിൽ വെച്ച് പണം സംഘത്തിന് കൈമാറുകയും ചെയ്തു. തുണിയിൽ പൊതിഞ്ഞാണ് സംഘം ഹനീഫയ്ക്ക് ദിർഹം കൈമാറിയത്. തുണി അഴിച്ച് പരിശോധിച്ചപ്പോൾ ദിർഹത്തിന് പകരം കടലാസ് കെട്ടുകളാണ് അതിൽ ഉണ്ടായിരുന്നത്. ഈ സമയം സംഘം ഓടി രക്ഷപ്പെട്ടിരുന്നു. ഇവരുടെ പേരോ മറ്റ് വിവരങ്ങളോ ഹനീഫയ്ക്ക് അറിയില്ല. അതേസമയം, സംഘം വിളിച്ച മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Also: കള്ളപ്പണ കേസ്; അനിൽ ദേശ്മുഖിനെതിരെ ലുക്കൗട്ട് നോട്ടീസ്