പാലക്കാട്: ജില്ലയിലെ മാത്തൂർ പഞ്ചായത്തിനെ മാതൃകയാക്കി മണ്ണാർക്കാട് നഗരസഭയും. പുതിയ തീരുമാനങ്ങൾ പ്രകാരം ഇനിമുതൽ മണ്ണാർക്കാട് നഗരസഭാ കാര്യാലയത്തിലെ ജീവനക്കാരെയും നഗരസഭാ അധികൃതരെയും സർ, മാഡം എന്ന് വിളിക്കുന്നത് ഒഴിവാക്കി. മണ്ണാർക്കാട് ആറാം വാർഡ് കൗൺസിലർ അരുൺകുമാർ പാലക്കുറിശ്ശി ഇത് സംബന്ധിച്ച് പ്രമേയം അവതരിപ്പിക്കാൻ അനുമതി നേടി നോട്ടീസ് നൽകിയിരുന്നു.
ഇതിന്റെ അടിസ്‌ഥാനത്തിൽ ഇന്നലെയാണ് നഗരസഭ പ്രമേയം പാസാക്കിയത്. ഇതോടൊപ്പം ഭരണഭാഷയിലെ വിധേയത്വ വാക്കുകൾ കൂടി ഒഴിവാക്കാൻ നിർദ്ദേശമുണ്ട്. ഇത്തരം വാക്കുകൾക്ക് പകരം അവകാശ പദങ്ങൾ ഉപയോഗിക്കാനാണ് നിർദ്ദേശം. ഇതിനായി ഔദ്യോഗിക ഭാഷാ പദങ്ങൾ ലഭിക്കുന്നതിനായി സർക്കാരിന് കത്തയക്കുമെന്നും നഗരസഭാ സെക്രട്ടറി പറഞ്ഞു.
ജില്ലയിലെ മാത്തൂർ മാതൃക ഏറ്റെടുത്ത് സംസ്‌ഥാനത്തെ വിവിധ ജില്ലകളിലെ പല പഞ്ചായത്തുകളും മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു നഗരസഭ പ്രമേയം പാസാക്കുന്നത്. ഇതോടെ സാർ, മാഡം വിളികൾ ഒഴിവാക്കിയ ഇന്ത്യയിലെ ആദ്യ നഗരസഭയായി മണ്ണാർക്കാട് മാറി. അതേസമയം, ഇത്തരം അഭിസംബോധനകൾ ഒഴിവാക്കിയ വിവരം ജനങ്ങളെ ബോധ്യപെടുത്തുന്നതിനായി നഗരസഭാ കാര്യാലയത്തിന് മുന്നിൽ നോട്ടീസ് പതിക്കും.
Read Also: ട്രഷറികളുടെ പ്രവർത്തനം കൂടുതൽ ജനകീയമാക്കും; ധനമന്ത്രി