കൊല്ലം: നിലമേലിലെ വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്. കേസിൽ നിന്ന് പിൻമാറിയില്ലെങ്കിൽ സഹോദരനെ വധിക്കുമെന്നാണ് കത്തിലെ ഭീഷണി. വിസ്മയയുടെ കുടുംബം കത്ത് പോലീസിന് കൈമാറി. ചടയമംഗലം പോലീസ് തുടർ നടപടികൾക്കായി കത്ത് കോടതിയിൽ സമർപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് നിലമേലിലെ വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത് എത്തിയത്. പത്തനംതിട്ടയിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. കേസിൽ നിന്ന് പിൻമാറണമെന്നും, പിൻമാറിയാൽ ആവശ്യപ്പെടുന്ന പണം നൽകാമെന്നും കത്തിൽ പറയുന്നു. കേസിൽ നിന്ന് പിൻമാറിയില്ലെങ്കിൽ വിസ്മയയുടെ വിധി തന്നെ സഹോദരൻ വിജിത്തിന് ഉണ്ടാകുമെന്നും കത്തിൽ പരാമർശമുണ്ട്.
കത്തെഴുതിയത് പ്രതി കിരൺ കുമാറാകാൻ സാധ്യതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കേസിന്റെ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമണോ എന്നും പോലീസ് സംശയിക്കുന്നു. കേസിന്റെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് ഭീഷണി കത്ത് എത്തിയത് എന്നത് ശ്രദ്ധേയമാണ്.
വെള്ളിയാഴ്ചയാണ് കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചത്. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യ എന്നാണ് പോലീസ് കുറ്റപത്രം. 507 പേജുള്ള കുറ്റപത്രമാണ് ശാസ്താംകോട്ട ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.
Read Also: അഫ്ഗാനിൽ അൽഖ്വയ്ദ വീണ്ടും വേരുറപ്പിക്കുന്നു; റിപ്പോർട്