വാഷിംഗ്‌ടൺ: താലിബാൻ നിയന്ത്രണത്തിലായ അഫ്‌ഗാനിസ്‌ഥാനിൽ അൽഖ്വയ്‌ദ വീണ്ടും സംഘടിച്ചേക്കാമെന്നതിന്റെ ആദ്യ സൂചനകൾ ശ്രദ്ധയിൽപ്പെട്ടതായി യുണൈറ്റഡ് സ്‌റ്റേറ്റ്സ് സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ) അറിയിച്ചു. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ സ്‌ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെന്ന് സിഐഎ ഡെപ്യൂട്ടി ഡയറക്‌ടർ ഡേവിഡ് കോഹൻ പറഞ്ഞു.
കാബൂളിലെ യുഎസ് എംബസി അടച്ചുപൂട്ടുന്നതും അഫ്‌ഗാനിസ്‌ഥാനിൽ ഉടനീളമുള്ള സിഐഎ സ്‌റ്റേഷനുകളുടെ ശൃംഖല അടച്ചുപൂട്ടുന്നതും രാജ്യത്തെ സ്‌ഥിതിഗതികൾ മനസിലാക്കുന്നതിന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് വെല്ലുവിളിയാകുന്നുണ്ട് എന്ന സത്യം അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. വാഷിംഗ്‌ടൺ ഡിസിയിൽ നടന്ന ഇന്റലിജൻസ് ആൻഡ് നാഷണൽ സെക്യൂരിറ്റി ഉച്ചകോടിയിൽ സംസാരിക്കവെയാണ് കോഹൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
സമീപ ആഴ്‌ചകളിൽ അഫ്‌ഗാനിലെ അവസ്‌ഥ സംബന്ധിച്ച് ലഭിച്ച വിവരങ്ങളെല്ലാം അഫ്‌ഗാനിസ്‌ഥാനുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കക്ക് നേരിട്ട് ഭീഷണി ആവുന്ന വിധത്തിൽ അൽഖ്വയ്‌ദ ശക്‌തി പ്രാപിക്കണമെങ്കിൽ കുറഞ്ഞത് രണ്ട് വർഷമെങ്കിലും ആവുമെന്നാണ് യുണൈറ്റഡ് സ്‌റ്റേറ്റ്സ് ഇന്റലിജൻസ് കമ്മ്യൂണിറ്റി കണക്കാക്കുന്നത്.
അഫ്‌ഗാനിസ്‌ഥാനിലെ അൽഖ്വയ്‌ദയുടെ സാന്നിധ്യമാണ് 2001ൽ അമേരിക്ക അഫ്‌ഗാൻ ആക്രമിച്ചതിന് പിന്നിലെ പ്രധാന കാരണം. എന്നിരുന്നാലും, അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ വീണ്ടും അധികാരത്തിൽ വന്നതോടെ, യുദ്ധത്തിൽ തകർന്ന രാജ്യത്ത് അൽഖ്വയ്‌ദ തിരിച്ചുവരവ് നടത്തിയേക്കുമെന്ന ആശങ്കയുണ്ട്.
ഒസാമ ബിൻ ലാദന്റെ നേതൃത്വത്തിൽ അൽഖ്വയ്‌ദ 1990കളിലും 2000കളുടെ തുടക്കത്തിലും താലിബാൻ ഉന്നതരുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് അമേരിക്കയും പാശ്‌ചാത്യ സഖ്യകക്ഷികളും പുറത്തുപോയ സാഹചര്യത്തിൽ രണ്ട് ഗ്രൂപ്പുകളും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ആഴത്തിലാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്.
Most Read: മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും