ന്യൂഡെൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അമ്പതിനായിരം രൂപ സഹായധനം നല്‍കാമെന്ന് കേന്ദ്ര സർക്കാർ. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സഹായധനത്തിനുള്ള തുക സംസ്ഥാന സർക്കാർ ദുരന്തനിവാരണ ഫണ്ടിൽ നിന്നും കണ്ടെത്തണമെന്നും കേന്ദ്രം പറഞ്ഞു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം സഹായധനം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചിരിക്കുന്നത്.
നാലുലക്ഷം രൂപ വീതം നല്‍കാനാവില്ലെന്ന് നേരത്തെ തന്നെ കേന്ദ്രം വ്യക്തമാക്കിയിരുന്നു. 50,000 രൂപ വീതം സഹായധനം അനുവദിക്കാമെന്നാണ് കേന്ദ്രം പറഞ്ഞിരിക്കുന്നത്. ഇതിനായുളള തുക സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലൂടെ കണ്ടെത്തണം. സഹായ ധനത്തിനുള്ള അപേക്ഷ നിര്‍ദ്ദിഷ്ട ഫോമില്‍ കോവിഡ് മരണം സാക്ഷ്യപ്പെടുത്തുന്ന മരണ സര്‍ട്ടിഫിക്കറ്റടക്കം ചേര്‍ത്ത് ജില്ലാ ഭരണകൂടത്തിന് നല്‍കണം.
സൂക്ഷ്മ പരിശോധനക്ക് ശേഷം 30 ദിവസത്തിനുള്ളില്‍ സഹായധനം മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ലഭ്യമാകും. ഒരറിയിപ്പ് ഉണ്ടാകും വരെ സഹായധനം നല്‍കുന്നത് തുടരുമെന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ കേന്ദ്രം വ്യക്തമാക്കി. സഹായധനം നല്‍കുന്നതുമായി ബന്ധപ്പെട്ട ഹരജി നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെ ആണ് കേന്ദ്രം മാര്‍ഗനിര്‍ദ്ദേശം സമര്‍പ്പിച്ചത്. അതേസമയം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്ടമായവർക്കും നഷ്ടപരിഹാരം നൽകുമെന്നും കേന്ദ്രം അറിയിച്ചു.
Most Read: മധു കേസ് പ്രതി ബ്രാഞ്ച് സെക്രട്ടറി; തിരുത്തൽ നടപടിയുമായി സിപിഎം