പാലക്കാട്: ആദിവാസി യുവാവ് മധുവിനെ മർദ്ദിച്ചു കൊന്ന കേസിലെ പ്രതിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്ത സംഭവത്തിൽ തിരുത്തൽ നടപടിയുമായി പാർട്ടി. മധുകേസിൽ പ്രതിയായ ഷംസുദ്ദീനെ മുക്കാലി ബ്രാഞ്ച് സെക്രട്ടറി സ്‌ഥാനത്ത് നിന്നും മാറ്റാൻ സിപിഎം ഏരിയ കമ്മിറ്റി നിർദ്ദേശിച്ചു.
ഷംസുദ്ദീനെ മാറ്റി പകരക്കാരനെ നിയമിക്കാനായി മുക്കാലി ബ്രാഞ്ച് കമ്മിറ്റി ഇന്ന് യോഗം ചേരുന്നുണ്ട്. മധുകേസ് പ്രതി ഷംസുദ്ദീനെ കഴിഞ്ഞ ദിവസമാണ് അട്ടപ്പാടി മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായി സിപിഎം സമ്മേളനത്തിൽ തിരഞ്ഞെടുത്തത്. ഷംസുദ്ദീനെ ബ്രാഞ്ച് സെക്രട്ടറിയാക്കരുതെന്ന് സിപിഎം ഏരിയാ നേതൃത്വം നേരത്തെ നിർദ്ദേശിച്ചിരുന്നു. ഈ നിർദ്ദേശം മറികടന്നാണ് പ്രാദേശിക നേതൃത്വം പ്രവർത്തിച്ചത്.
2018 ഫെബ്രുവരി 22നാണ് കേരള മനസാക്ഷിയെ ഞെട്ടിപ്പിച്ച മധുവിന്റെ കൊലപാതകം നടന്നത്. മാനസിക അസ്വാസ്‌ഥ്യമുള്ള അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു ആൾക്കൂട്ട കൊലപാതകത്തിന് ഇരയാവുക ആയിരുന്നു. മോഷണക്കുറ്റം ആരോപിച്ചാണ് മധുവിനെ കെട്ടിയിട്ട് ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്.
മധുവിനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വൻ പ്രതിഷേധമാണുയർന്നത്. പ്രതികളായ പതിനാറു പേരെയും പോലീസ് അറസ്‌റ്റു ചെയ്‌തു 2018 മെയ് മാസം പോലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ നടപടികൾ വൈകുകയാണ്. പ്രതികളെല്ലാം ഇപ്പോൾ ജാമ്യത്തിലാണ്. കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചിട്ടില്ല.
National News: യാത്രക്കാരിയെ ബലാൽസംഗം ചെയ്‌തു; ടാക്‌സി ഡ്രൈവര്‍ പിടിയിൽ