കോട്ടയം: ‘നാർക്കോട്ടിക് ജിഹാദ്’ പരാമർശം നടത്തിയ പാലാ ബിഷപ്പിനെ പിന്തുണച്ച് കാഞ്ഞിരപ്പള്ളി രൂപത. ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നത് ഉത്തരവാദിത്തമുള്ള ഇടയന്റെ കടമയാണെന്ന് കാഞ്ഞിരപ്പള്ളി രൂപത പ്രസ്താവനയിൽ പറഞ്ഞു. പാലാ ബിഷപ്പിനെ അവഹേളിക്കുന്ന നടപടിയിൽ നിന്ന് പിന്തിരിയണമെന്നും ആവശ്യപ്പെട്ടു.
അപകട സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതും തന്നിൽ ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നവരെ അപകടങ്ങളില്‍ നിന്ന് രക്ഷിക്കുന്നതും ഉത്തരവാദിത്ത ബോധമുള്ള അജപാലകന്റെ കടമയാണ്. അനാവശ്യമായ മാദ്ധ്യമ വിചാരണയിലൂടെയും സംഘടിത നീക്കങ്ങളിലൂടെയും അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിനെയും സഭയെയും അവഹേളിക്കുവാനുള്ള നീക്കങ്ങളില്‍ നിന്നും തൽപരകക്ഷികള് പിന്തിരിയണം; കാഞ്ഞിരപ്പള്ളി രൂപത ആവശ്യപ്പെട്ടു.
കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാളുമാരായ ഫാ.ജോസഫ് വെള്ളമറ്റം, ഫാ.ബോബി അലക്സ് മണ്ണംപ്ളാക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ രൂപതയില്‍ നിന്നുള്ള വൈദികരുടെ പ്രതിനിധിസംഘം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, രൂപതാ മുന്‍ മേലധ്യക്ഷന് മാര്‍ മാത്യു അറയ്ക്കല്‍ എന്നിവരുടെ കഴിഞ്ഞ ദിവസങ്ങളിലെ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള വിവിധ പ്രതിനിധി സംഘങ്ങള്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിക്കുന്നത്.
ആശങ്കകള്‍ പരിഹരിക്കുന്നതിന് പകരം ഭീഷണിയിലൂടെ വായ് മൂടിക്കെട്ടാന്‍ ശ്രമിക്കുന്നത് ജനാധിപത്യ മര്യാദകള്‍ക്ക് ചേരുന്നതല്ല. ഒരു സമുദായത്തെയും മതവിഭാഗത്തെയും അപകീര്‍ത്തിപ്പെടുത്താതെ സംഘടിത സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സൂചന നല്കി എന്നതിന്റെ പേരില്‍ മതസ്പർദ്ധക്ക് കാരണക്കാരനാക്കി കല്ലറങ്ങാട്ടിനെ ചിത്രീകരിക്കുന്നത് ഗൂഢതാൽപര്യങ്ങളുടെ സൃഷ്ടിയാണെന്ന് പ്രതിനിധിസംഘം ആരോപിച്ചു.
വിഷയങ്ങളുടെ ഗൗരവം തമസ്കരിച്ച് വിവാദം സൃഷ്ടിക്കുന്നവര്‍ കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തെയും സാമുദായിക ഐക്യത്തെയും തകര്‍ക്കുന്ന അപകടത്തിലേക്കാണ് നാടിനെ എത്തിക്കുന്നത്. ആശങ്കകളെ ദൂരീകരിക്കുകയും യാഥാർഥ്യ ബോധത്തോടെ വിഷയങ്ങളെ സമീപിക്കുകയും ചെയ്യുന്ന ചര്‍ച്ചകള്‍ക്ക് പകരം സത്യത്തിനു നേരെ പുറംതിരിഞ്ഞു നിന്നുകൊണ്ട് വിവാദമുണ്ടാക്കി അത് ആളിക്കത്തിക്കുന്നതിനുള്ള ശ്രമങ്ങളില്‍ നിന്നും പിന്തിരിയണമെന്നും കാഞ്ഞിരപ്പള്ളി രൂപത വൈദിക പ്രതിനിധിസംഘം ആവശ്യപ്പെട്ടു.
Most Read: ‘ഹർത്താൽ അനാവശ്യം, സ്കൂൾ തുറക്കാനുള്ള സാഹചര്യമായിട്ടില്ല’; കെ സുരേന്ദ്രൻ