ന്യൂഡെൽഹി: ടെസ്ലക്കും, ഹ്യുണ്ടായിക്കും പിന്നാലെ ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന ആവശ്യവുമായി ജര്‍മന്‍ ആഡംബര വാഹന നിര്‍മാണ കമ്പനിയായ ഓഡി. 40 ശതമാനമായി നികുതിയിൽ കുറവ് വരുത്തണമെന്നാണ് ഓഡിയുടെ ആവശ്യമെന്ന് റിപ്പോർട്ടുകൾ പറയുന്നു. നികുതിയിൽ കുറവ് വന്നാൽ വിലയിൽ നല്ല രീതിയിൽ മാറ്റം വരുമെന്നാണ് കമ്പനിയുടെ വാദം.
വാഹനത്തിന്റെ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിൽ നിർമാണ ചിലവ് മാത്രമാണ് കമ്പനിക്ക് നിയന്ത്രിക്കാൻ സാധിക്കുക. ബാക്കിയുള്ള ജിഎസ്ടി, ഇറക്കുമതി തീരുവ, രജിസ്ട്രേഷൻ ഫീസ് ഇവയെല്ലാം സർക്കാരിന്റെ പരിധിയിലാണെന്നും ഓഡി ഇന്ത്യയുടെ മേധാവി ബൽബിർ സിംഗ് ധില്ലൻ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസമാണ് ഓഡി അവരുടെ പുതിയ ഇലക്ട്രിക് കാറുകൾ അവതരിപ്പിച്ചത്. 1.79 കോടി രൂപ വിലയുള്ള ഇ-ട്രോണ്‍ ജിടി, 2.04 കോടി രൂപ വിലയുള്ള ആർഎസ് ഇ-ട്രോൻ ജിടി എന്നീ രണ്ട് കാറുകളാണ് ബുധനാഴ്ച ഓഡി അവതരിപ്പിച്ചത്.
നിലവിൽ 60-100 ശതമാനമാണ് ഇലക്ട്രിക് വാഹനങ്ങൾക്ക് കേന്ദ്ര സർക്കാർ ഈടാക്കുന്ന ഇറക്കുമതി തീരുവ. ഈ നിരക്കിൽ കുറവ് വരുത്തണമെന്നാണ് കമ്പനികളുടെ ആവശ്യം. നേരത്തെ ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി സർക്കാർ കുറച്ചിരുന്നു.
കഴിഞ്ഞ ജൂലായിലാണ് ടെസ്ല നികുതിയിൽ കുറവ് വരുത്തണമെന്ന് ആവശ്യപ്പെട്ടത്. പിന്നാലെ ഹ്യുണ്ടായിയും സമാന ആവശ്യം ഉന്നയിച്ചു. എന്നാൽ നികുതി ഇളവ് നൽകാൻ തയ്യാറല്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
Read Also: ‘ഒരു വയനാടൻ പ്രണയകഥ’; വൈറലായി മോഷൻ പോസ്റ്റർ