കണ്ണൂർ: സൈനികന്റെ മൃതദേഹത്തോട് പോലീസ് അനാദരവ് കാണിച്ചതായി ആരോപണം. വിഷയത്തിൽ കണ്ണൂർ, കണ്ണാടിപറമ്പ് പുല്ലൂപ്പിയിലെ സുബേദാർ വി ഷാജിയുടെ ഭാര്യ മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി. മയ്യിൽ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
കരസേനാംഗമായിരുന്ന സുബേദാർ വി ഷാജി കഴിഞ്ഞ ദിവസമാണ് മരിച്ചത്. മെഡിക്കൽ ലീവിൽ നാട്ടിലെത്തി ചികിൽസയിൽ കഴിയുകയായിരുന്നു. അസുഖം മൂർച്ഛിച്ച് കണ്ണൂരിലുള്ള മിലിറ്ററി ഹോസ്‌പിറ്റലിൽ എത്തിക്കുന്നതിനിടെ ആയിരുന്നു മരണം. വിവരം സൈന്യത്തിൽ നിന്നും, ഷാജിയുടെ ബന്ധുക്കൾ മുഖേനെയും മയ്യിൽ പോലീസിൽ അറിയിച്ചെങ്കിലും ഇൻക്വസ്‌റ്റ് നടപടികൾ പോലീസ് വൈകിപ്പിച്ചതായാണ് പരാതി.
അനുബന്ധ ആദരവുകൾ നൽകാൻ പോലും തയ്യാറാകാതിരുന്ന പോലീസ് ഉദ്യോഗസ്‌ഥർ മൃതദേഹം വഹിച്ചുള്ള ആംബുലൻസ് വഴിയിൽ തടഞ്ഞതായും സഹോദരൻ ആരോപിക്കുന്നു.
സേവനകാലയളവിൽ മരിച്ച സൈനികന്റെ ഭൗതിക ശരീരം വീട്ടിലെത്തിക്കുമ്പോൾ പോലീസ് വാഹനത്തിൽ ഉദ്യോഗസ്‌ഥർ അനുഗമിക്കാറുണ്ടെങ്കിലും അതുണ്ടായില്ല. നാട്ടിലും വീട്ടിലും നടന്ന അന്തിമോപചാര ചടങ്ങിൽ മയ്യിൽ സ്‌റ്റേഷനിലെ ഒരു പ്രതിനിധി പോലും പങ്കെടുത്തില്ല.
സൈനികന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ച പോലീസ് ഉദ്യോഗസ്‌ഥർക്ക് എതിരെ മാതൃകാപരമായ നടപടിയെടുക്കണം എന്ന് ബന്ധുക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
Most Read: 200 കോടിയുടെ തട്ടിപ്പ്; ജാക്വിലിൻ ഫെര്‍ണാണ്ടസിനെ കുടുക്കിയത് ലീന മരിയയെന്ന് റിപ്പോർട്