തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിവര്‍ഷം ആവശ്യമായി വരുന്ന രക്തത്തില്‍ സന്നദ്ധ സേവനത്തിലൂടെയുള്ള രക്തദാനം 100 ശതമാനത്തിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് പ്രതിവര്‍ഷം ശരാശരി നാല് ലക്ഷം യൂണിറ്റ് രക്തമാണ് ആവശ്യമായി വരുന്നത്. ഇതിൽ 80 ശതമാനത്തിലേറെ സന്നദ്ധ രക്തദാനത്തിലൂടെ നിറവേറ്റാന്‍ കഴിയുന്നുണ്ട്. ഇത് 100 ശതമാനത്തില്‍ എത്തിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം.
സന്നദ്ധ രക്തദാനത്തെ പ്രോൽസാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ദേശീയ സന്നദ്ധ രക്തദാന ദിനം ആചരിക്കുന്നത്. ‘രക്തം ദാനം ചെയ്യൂ ലോകത്തിന്റെ സ്പന്ദനം നിലനിര്‍ത്തൂ’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. എല്ലാവരും സന്നദ്ധ രക്തദാനത്തിന് മുന്നോട്ട് വരണമെന്നും മന്ത്രി അഭ്യർഥിച്ചു.
ദേശീയ സന്നദ്ധ രക്തദാന ദിനാചരണം സംസ്ഥാനതല ഉൽഘാടനം ഒക്ടോബര്‍ ഒന്നിന് ഉച്ചക്ക് 12.15ന് തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ വച്ച് മന്ത്രി വീണാ ജോര്‍ജ് നിർവഹിക്കും. ആരോഗ്യ വകുപ്പ്, കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി, ബ്ളഡ് ബാങ്കുകള്‍, രക്തദാന സംഘടനകള്‍ എന്നിവ സംയുക്തമായി ‘സസ്നേഹം സഹജീവിക്കായി’ എന്ന പേരില്‍ ഒരു ക്യാംപയിനും ആരംഭിക്കുന്നുണ്ട്. സന്നദ്ധ രക്തദാന മേഖലയില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിയ സംഘടനകള്‍ക്കുള്ള അവാര്‍ഡുകളും ഇതോടൊപ്പം പ്രഖ്യാപിക്കും.
കൂടാതെ വിദഗ്ധർ ഉള്‍പ്പെട്ട പാനല്‍ ഡിസ്കഷന്, വെബിനാര്‍ സീരീസ്, രക്തദാന ക്യാമ്പുകള്‍, വിവിധ മൽസരങ്ങൾ എന്നിവയും സംഘടിപ്പിക്കുന്നു.
Also Read: നെഹ്റു ട്രോഫി വള്ളംകളി; മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ ആലോചന