തിരുവനന്തപുരം: സംസ്‌ഥാനത്ത് നെഹ്‌റു ട്രോഫി വള്ളംകളി നടത്താൻ ആലോചന. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ 2 വർഷങ്ങളായി മുടങ്ങിയിരിക്കുന്ന വള്ളംകളി ഇത്തവണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്താനാണ് അധികൃതർ ആലോചിക്കുന്നത്. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച ചർച്ച നടന്നത്.
അതേസമയം വള്ളംകളി നടത്തുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെയും, കോവിഡ് അവലോകന സമിതിയുടെയും നിലപാടറിഞ്ഞ ശേഷം എടുക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. നിലവിൽ കോവിഡ് വ്യാപനം തീർത്ത പ്രതിസന്ധികൾക്കിടയിൽ നിന്നും തിരിച്ചു വരുന്ന ഘട്ടത്തിൽ വള്ളംകളി നടത്തുന്നത് ജനങ്ങൾക്കും ടൂറിസം മേഖലക്കും ആവേശമാകും.
മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വള്ളംകളി നടത്താൻ സാധിക്കുമെന്നാണ് പൊതുവെ അഭിപ്രായമുയർന്നത്. എംഎല്‍എമാരായ പിപി ചിത്തരജ്‌ഞന്‍, എച്ച് സലാം, ആലപ്പുഴ മുൻസിപ്പല്‍ ചെയര്‍പേഴ്സണ്‍ സൗമ്യരാജ്, ടൂറിസം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോക്‌ടർ വി വേണു, ആലപ്പുഴ ജില്ലാ കളക്‌ടർ എ അലക്‌സാണ്ടർ, ടൂറിസം ഡയറക്‌ടർ കൃഷ്‌ണതേജ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.
Read also: തട്ടിപ്പുകേസ്; മോൻസൺ മൂന്ന് ദിവസത്തേക്ക് കൂടി ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ