ജമ്മു: സൈന്യത്തിന്റെ 10 പ്രധാന ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ട ലഷ്‌കർ തലവൻ ഉമർ മുഷ്‌താഖ് ഖാൻഡെ അടക്കം രണ്ട് ഭീകരര സൈന്യം വധിച്ചു. ജമ്മു കശ്‌മീരിലെ പാംപൊരയില്‍ ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഉമറിനെ സൈന്യം വധിച്ചത്. ശ്രീനഗറിലെ രണ്ട് പോലീസ് ഉദ്യോഗസ്‌ഥരുടെ കൊലപാതകത്തിലടക്കം ഉമറിന് പങ്കുണ്ടായിരുന്നു.
ഭീകരരില്‍ നിന്ന് ആയുധങ്ങളും സ്‍ഫോടക വസ്‌തുക്കളും കണ്ടെടുത്തു. അതേസമയം ഏറ്റുമുട്ടലിനിടെ പൂഞ്ചില്‍ കാണാതായ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസർക്കായി സൈന്യം തിരച്ചില്‍ തുടരുകയാണ്. ആക്രമണം നടത്തിയ ഭീകരരെ കണ്ടെത്താന്‍ പൂഞ്ചിലേക്ക് കൂടുതല്‍ സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്.
ഇന്ന് പുലർച്ചയോടെയാണ് പാംപൊരയിലെ ഡ്രാങ്ബാലില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ആക്രമണം നടത്തിയ ഭീകരരെ സൈന്യവും ജമ്മു കശ്‌മീര്‍ പോലീസും സിആര്‍പിഎഫും സംയുക്‌തമായി നേരിടുകയാണ്. മേഖലയില്‍ ലഷ്‌കര്‍ ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച് കിട്ടിയ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്ന നീക്കം.
ഏറ്റുമുട്ടലുകളുടെ പശ്‌ചാത്തലത്തില്‍ ജമ്മു കശ്‌മീര്‍ ഡിജിപി ദില്‍ബാഗ് സിങിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേർന്നു. നിരീക്ഷണ സംവിധാനങ്ങള്‍ ശക്‌തിപ്പെടുത്താൻ യോഗത്തില്‍ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം ആദ്യം നാട്ടുകാർക്ക് നേരെ ഉണ്ടായ ആക്രമണങ്ങള്‍ക്ക് ശേഷം പതിനൊന്ന് ഭീകരരെ വധിക്കാൻ സാധിച്ചതായി കശ്‌മീര്‍ ഐജിപി വിജയ് കുമാര്‍ വ്യക്‌തമാക്കി.
Must Read: ദുരിതപെയ്‌ത്ത്; സംസ്‌ഥാനത്ത് രക്ഷാ പ്രവര്‍ത്തനത്തിന് വ്യോമസേന തയ്യാര്‍