ന്യൂഡെൽഹി: സിംഗു അതിർത്തിയിലെ സമര കേന്ദ്രത്തിൽ നിന്ന് കർഷകരെ നീക്കാൻ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പത്തുലക്ഷം രൂപ വാഗ്‌ദാനം ചെയ്‌തതായി നിഹാംഗ് മേധാവി. കൃഷി മന്ത്രിയുമായി സംഘടന നടത്തിയ ചർച്ചയാണ് നിലവിൽ വിവാദത്തിൽ ആയിരിക്കുന്നത്. അതേസമയം, ആരോപണം അടിസ്‌ഥാന രഹിതമെന്ന് കേന്ദ്രം പ്രതികരിച്ചു.
കഴിഞ്ഞ ജൂലൈയിൽ കേന്ദ്ര കൃഷി സഹമന്ത്രിയുടെ ഡെൽഹിയിലെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്‌ച. ചർച്ചയുടെ തെളിവായി കൃഷിമന്ത്രി തോമറും ബാവയും ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കർഷകരെ ഒഴിപ്പിച്ചാൽ പത്തുലക്ഷം രൂപയും കുതിരകളെയും വാഗ്‌ദാനം ചെയ്‌തുവെന്നും പത്ത് പേരുടെ സംഘമായാണ് തങ്ങൾ മന്ത്രിയെ കണ്ടതെന്നും നിഹാംഗ് ബാവ വ്യക്‌തമാക്കി.
കർഷക സമരത്തെ തകർക്കാനുള്ള ബിജെപിയുടെ നീക്കങ്ങളാണ് വെളിപ്പെട്ടിരിക്കുന്നത് എന്ന് കിസാൻ മോർച്ച പ്രതികരിച്ചു. വിഷയത്തിൽ ഉന്നതതല അന്വേഷണം വേണമെന്നാണ് കോൺഗ്രസ് നിലപാട്. അതേസമയം കർഷക സമരം ഒത്തുതീർപ്പാക്കാൻ വിവിധ തലങ്ങളിൽ നടക്കുന്ന ചർച്ചയുടെ ഭാഗമാണ് ഈ കൂടിക്കാഴ്‌ചയെന്നാണ് ബിജെപിയുടെ മറുപടി.
Read also: ഉത്തരാഖണ്ഡ്; കനത്ത മഴയിൽ 34 മരണം