ബത്തേരി: വയനാട് ജില്ലയുടെ ഉൾപ്രദേശങ്ങൾ കേന്ദ്രീകരിച്ച് കർണാടകയിൽ നിന്ന് കഞ്ചാവും മയക്കുമരുന്നുകളും കടത്തുന്നത് വ്യാപകമാകുന്നു. ഇന്നലെ പെരിക്കല്ലൂർ കടവ് വഴി കുട്ടത്തോണിയിൽ കഞ്ചാവ് കടത്തിയ രണ്ടുപേരെ എക്‌സൈസ് സ്‌ക്വാഡ് പിടികൂടി. പെരിക്കല്ലൂർ കടവ് ഭാഗത്ത് നിന്നും 220 ഗ്രാം കഞ്ചാവുമായി ബൈരക്കുപ്പ എസ്‌എ ഹൗസിൽ താജുദ്ദീൻ, ഡിപ്പോ കടവ് ഭാഗത്ത് നിന്നും 210 ഗ്രാം കഞ്ചാവുമായി ബൈരക്കുപ്പ ഭാഗത്തുള്ള സൽമാൻ എന്നിവരാണ് പിടിയിലായത്.
കുട്ടത്തോണി വഴി അനധികൃതമായി കർണാടകയിൽ നിന്ന് കേരളത്തിലേക്ക് മദ്യവും പുകയില ഉൽപ്പന്നങ്ങളും കഞ്ചാവും കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. രണ്ടുപേരിൽ നിന്നായി പത്ത് കിലോഗ്രാം പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ രാവിലെ വയനാട് എക്‌സൈസ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്‌ടർ സജിത്ത് ചന്ദ്രനും സംഘവുമാണ് പെരിക്കല്ലൂർ, മറക്കടവ് ഭാഗങ്ങളിൽ വ്യാപകമായി പരിശോധന നടത്തിയത്.
ബൈരക്കുപ്പ വഴി കർണാടക മദ്യം വായനാട്ടിലെത്തിച്ച് വിൽപന നടത്തിയതിന് മുൻപും നിരവധി പേർ പിടിയിലായിരുന്നു. വനപാതകൾ കൂടുതൽ ഉള്ളതിനാൽ ഇതാണ് ലഹരിക്കടത്ത് സംഘങ്ങൾ മുതലെടുക്കുന്നത്. കർണാടകയിലെ ബൈരക്കുപ്പ വഴി കഞ്ചാവ്, ഹാൻസ്, മദ്യം തുടങ്ങിയവ വ്യാപകമായി കടത്തുന്നുവെന്ന പരാതി വ്യാപകമെന്നും, മേഖലകളിൽ പരിശോധന ശക്‌തമാക്കുമെന്നും വയനാട് എക്‌സൈസ് സംഘം പറഞ്ഞു.
Most Read: സിപിഎം കേന്ദ്ര കമ്മിറ്റി ഇന്ന് മുതൽ