മലപ്പുറം: കരുവാരകുണ്ടിലെ കുണ്ടോടയിൽ കടുവാ ഭീതി തുടരുന്നു. പ്രദേശത്ത് വീണ്ടും കടുവ ഇറങ്ങിയതായാണ് സൂചന. കുണ്ടോട എസ്‌റ്റേറ്റിന് സമീപത്തെ ആര്യാടൻ അനീസ് എന്നയാളുടെ നാല് ആടുകളുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആടുകളെ കടുവ പിടികൂടിയെന്നാണ് സംശയിക്കുന്നത്. തുടർച്ചയായി ഒരേ സ്‌ഥലത്ത് ഇറങ്ങുന്ന കടുവയെ പിടിക്കാൻ കുണ്ടോടയിൽ വനംവകുപ്പ് കെണി ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വീടിന് സമീപത്തെ പറമ്പിലേക്ക് മേയാൻ വിട്ട ആടുകൾ ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒരു ആടിന്റെ ജഡം തല വേർപെട്ട നിലയിൽ കണ്ടത്. മറ്റു ആടുകളെ വലിച്ചു കൊണ്ടുപോയ നിലയിലാണ്. ഇതോടെ നാട്ടുകാർ ഭീതിയിലായിരിക്കുകയാണ്. ജനങ്ങൾക്കും വളർത്ത് മൃഗങ്ങൾക്കും സുരക്ഷ ഒരുക്കാനുള്ള നടപടികൾ വനംവകുപ്പ് സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
അതേസമയം, കടുവയുടെ സാന്നിധ്യം സ്‌ഥിരീകരിച്ചതോടെ സമീപത്തെ ബറോഡ വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളച്ചാട്ടം കാണാൻ പോകുന്ന വഴിയിലെ കൊക്കോ തോട്ടത്തിലാണ് പട്ടാപ്പകൽ കടുവയെ ആദ്യമായി കണ്ടത്. വെള്ളച്ചാട്ടം കാണാൻ വന്ന പാണ്ടിക്കോട് സ്വദേശികളായ യുവാക്കളാണ് കടുവയെ ആദ്യം കണ്ടത്. കുണ്ടോടയിൽ കടുവയെ കണ്ട സ്‌ഥലത്ത് കഴിഞ്ഞ ദിവസം വനംവകുപ്പ് രണ്ട് നിരീക്ഷണ ക്യാമറകൾ സ്‌ഥാപിച്ചിട്ടുണ്ട്. കൂടാതെ വനംവകുപ്പിന്റെ പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
Most Read: മുല്ലപ്പെരിയാർ ഡാം; സന്ദർശനത്തിന് തമിഴ്‌നാട് മന്ത്രിമാരുടെ സംഘം ഇന്നെത്തും