തിരുവനന്തപുരം: പേരൂർക്കട ദത്ത് വിവാദത്തിൽ അനുപമയുടെ പിതാവ് ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. കുഞ്ഞിനെ ദത്ത് നല്‍കിയത് നാട്ടുനടപ്പ് അനുസരിച്ചാണെന്നും അവിവാഹിതയായ മൂത്ത മകളുടെയും അനുപമയുടെയും കുഞ്ഞിന്റെയും ഭാവി കരുതിയാണ് കുഞ്ഞിനെ ദത്ത് നൽകിയതെന്നും ജയചന്ദ്രൻ കോടതിയിൽ പറഞ്ഞു. ഇക്കാര്യം അനുപയുടെ അനുവാദത്തോടെ തന്നെയാണ് നടത്തിയതെന്നും ജയചന്ദ്രൻ വാദിച്ചു.
എന്നാൽ തന്റെ കുഞ്ഞിനെ നിര്‍ബന്ധ പൂര്‍വം എടുത്തു മാറ്റിയെന്നാണ് അനുപമ പൊലീസിന് നല്‍കിയ പരാതി. കേസിലെ പ്രധാന പ്രതി ജയചന്ദ്രനാണ്. സ്വാധീനമുള്ള വ്യക്‌തി എന്ന നിലക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് കേസിനെ അട്ടിമറിക്കാന്‍ കാരണമാകും എന്നാണ് പബ്ളിക് പ്രോസിക്യൂട്ടര്‍ ഹരീഷ് കുമാറിന്റെ വാദം. തിരുവനന്തപുരം ഏഴാം അഡീ. സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്.
അനുപമയുടെ അമ്മ അടക്കമുള്ള അഞ്ചു പ്രതികള്‍ക്ക് സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അനുപമയുടെ പരാതിയെ തുടർന്ന് അനുപമയുടെ പിതാവ് അടക്കം ആറു പേര്‍ക്ക് എതിരെയാണ് പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. കേസിലെ ഒന്നാം പ്രതിയാണ് അനുപമയുടെ പിതാവ് ജയചന്ദ്രന്‍.
Read also: കെജ്‌രിവാളിന് എതിരെ കൃത്രിമ വീഡിയോ; സംപിത് പത്രക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം