മൂവാറ്റുപുഴ: പോളണ്ടിൽ ജോലി വാഗ്‌ദാനം ചെയ്‌ത് ഉദ്യോഗാർഥികളിൽ നിന്ന് പണം തട്ടിയ ‘അഡോണ’ വ്യാജ റിക്രൂട്ട്മെന്റ് കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. ഇടുക്കി കുടയത്തൂർ കൈപ്പ ഭാഗത്ത് വളവനാട്ട് വീട്ടിൽ അനീഷ് (40), ഇളംദേശം പൂച്ചവളവ് ഭാഗത്ത് പുളിക്കൽ വീട്ടിൽ സനീഷ്‌മോൻ ഡാനിയേൽ (37) എന്നിവരെയാണ് മുവാറ്റുപുഴ പോലീസ് പിടികൂടിയത്.
പോളണ്ടിൽ ജോലി വാഗ്‌ദാനം ചെയ്യുകയും സംസ്‌ഥാനത്ത് ഉടനീളം പത്രപരസ്യം നൽകി ഉദ്യോഗാർഥികളെ വഞ്ചിച്ച് പണം തട്ടുകയുമായിരുന്നു ഇവരുടെ രീതി. തട്ടിപ്പ് നടത്തിയ പ്രതികൾ ഈ പണം കൊണ്ട് ആർഭാട ജീവിതം നയിച്ചു വരികയായിരുന്നു. എറണാകുളം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്.
സംസ്‌ഥാനത്താകെ നൂറിലേറെ ഉദ്യോഗാർഥികൾ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. കോടികളാണ് ഇവർ തട്ടിയെടുത്തത്. മൂവാറ്റുപുഴ ഇൻസ്‌പെക്‌ടർ സിജെ മാർട്ടിൻ, എസ്ഐ വികെ ശശികുമാർ, എഎസ്ഐ സുനിൽ സാമുവൽ, രാജേഷ് സിഎം, ജോജി പിഎസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. കേസിലെ മറ്റൊരു പ്രതിയെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു.
Read Also: കൺസഷൻ മിനിമം 6 രൂപ വേണമെന്ന് ബസുടമകൾ; പ്രതിഷേധിച്ച് വിദ്യാർഥി സംഘടനകൾ