തിരുവനന്തപുരം: ഇന്ധനവില വർധനയെ തുടർന്ന് വിദ്യാർഥികളുടെ കൺസഷൻ തുക മിനിമം ആറ് രൂപ എങ്കിലുമാക്കണമെന്ന് ബസുടമകൾ സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ ഇത്രയധികം തുക കൂട്ടുന്നത് നിലവിൽ അംഗീകരിക്കാവുന്നതല്ലെന്ന് വിദ്യാർഥി സംഘടനകൾ സർക്കാരിനോട് വ്യക്‌തമാക്കി.
തിരുവനന്തപുരത്ത് ഗതാഗതമന്ത്രി ആന്റണി രാജുവുമായും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുമായും നടത്തിയ ചർച്ചയിലാണ് വിദ്യാർഥി സംഘടനകൾ നിലപാടറിയിച്ചത്. നിലവിൽ ഒരു രൂപയാണ് വിദ്യാർഥികളുടെ മിനിമം കൺസഷൻ തുക. തുടർന്ന് കിലോമീറ്റർ ചാർജിന്റെ 25 ശതമാനവും ഈടാക്കും. എന്നാൽ ഇത് മിനിമം ആറ് രൂപയിലേക്ക് ഉയർത്തണമെന്നാണ് ബസുടമകളുടെ ആവശ്യം.
അത് കഴിഞ്ഞാൽ കിലോമീറ്റർ ചാർജിന്റെ 50 ശതമാനം തുകയും ഈടാക്കാൻ അനുവദിക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു. എന്നാൽ ജസ്‌റ്റിസ് രാമചന്ദ്രൻ കമ്മീഷനുമായി അടുത്തയാഴ്‌ച ഈ വിഷയത്തിൽ ചർച്ച നടത്തുന്നുണ്ടെന്നും, ബസുടമകളുമായും കൂടുതൽ ചർച്ചകൾ നടത്തിയേ അന്തിമ തീരുമാനത്തിലെത്തൂ എന്നും വിദ്യാർഥി സംഘടനകളുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷം മന്ത്രിമാർ വ്യക്‌തമാക്കി.
ഒന്നര രൂപ വരെയാക്കാമെന്നാണ് സർക്കാർ ബസുടമകളോട് പറയുന്നത്. എത്ര കുറച്ചാലും അഞ്ച് രൂപയിൽ താഴില്ലെന്ന് ബസുടമകൾ കടുംപിടിത്തത്തിലാണ്. ഇതോടെയാണ് വിദ്യാർഥി സംഘടനകളുമായി അടക്കം ചർച്ച നടത്താൻ തീരുമാനമായത്.
Read Also: ഇൻസ്‌റ്റാമാർട്ടിൽ 700 മില്യൺ ഡോളർ നിക്ഷേപം നടത്താൻ ഒരുങ്ങി സ്വിഗ്ഗി