തിരുവനന്തപുരം: ഇന്ത്യയിൽ ഒമൈക്രോൺ വൈറസ് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ കേരളം സജ്‌ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വൈറസ് എത്തിയാൽ അത് നേരിടാൻ മുന്നൊരുക്കം സജ്‌ജമാക്കിയിട്ടുണ്ട്. 26 ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്ന് വന്നവരിൽ നിരീക്ഷണം കർശനമാക്കും.
മറ്റുള്ള രാജ്യങ്ങളിൽ നിന്ന് വന്നവർക്ക് ഹോം ക്വാറന്റെയ്നിൽ തുടരാമെങ്കിലും കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണം. ഒമൈക്രോൺ വകഭേദം വാക്‌സിനേഷനും അതിജീവിച്ച് പടരുമോ എന്നത് ആശങ്ക തന്നെയാണെന്നും, അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസ് ഇന്ത്യയിൽ സ്‌ഥിരീകരിച്ച സ്‌ഥിതിക്ക് ഇനി വാക്‌സിനെടുക്കാൻ ബാക്കിയുള്ളവരെല്ലാം ഉടനടി വാക്‌സിൻ സ്വീകരിക്കാൻ തയ്യാറാകണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
നിലവിൽ ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്ന് വന്നവരിൽ ആരിലും ഒമൈക്രോൺ സ്‌ഥിരീകരിച്ചിട്ടില്ല. ആദ്യകേസ് റിപ്പോർട് ചെയ്‌തത് മുതൽ കേരളത്തിലേക്ക് വിവിധ ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്ന് വന്നവരുടെ പൂർണ എണ്ണം എടുക്കുന്നതേയുള്ളൂ.
കേരളത്തിൽ ആശുപത്രി കേസുകൾ കൂടി വന്നേക്കുമെന്ന കാര്യം ഇപ്പോഴേ മുൻകൂട്ടി കാണുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ക്വാറന്റെയ്നിൽ ഉറപ്പാക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംയുക്‌ത നടപടി സ്വീകരിക്കും. പരിശോധനകൾ പരമാവധി കൂട്ടും. നിലവിൽ ക്വാറന്റെയ്നിൻ, യാത്രാ മാർഗ നിർദേശങ്ങളടക്കം എല്ലാം കേന്ദ്രസർക്കാർ പറയുന്നതനുസരിച്ച് മാത്രമാകും നടപ്പാക്കുക.
Read Also: പഞ്ചാബിലെ മലയാളി കന്യാസ്‌ത്രീയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം