കൊച്ചി: ആറ്റിങ്ങലില്‍ അച്ഛനെയും എട്ടുവയസുകാരിയായ മകളെയും പിങ്ക് പോലീസ് പരസ്യമായി വിചാരണ ചെയ്ത സംഭവത്തില്‍ ഡിജിപിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. വിഷയത്തില്‍ സര്‍ക്കാര്‍ തയ്യാറാക്കിയ റിപ്പോര്‍ട് അപൂര്‍ണമെന്നാണ് കോടതി വിമര്‍ശനം.
വിചാരണാ ദൃശ്യങ്ങളിലുള്ളതും സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നതും തമ്മില്‍ പൊരുത്തക്കേടുണ്ട്. പോലീസ് ഉദ്യോഗസ്ഥയ്ക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിട്ടും കേസെടുത്തില്ല. ബാലാവകാശ കമ്മീഷനും കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. പോലീസ് വിചാരണ ചെയ്ത കുട്ടിക്ക് എന്ത് നീതിയാണ് നല്കാന് ഉദ്ദേശിക്കുന്നതെന്നും സര്‍ക്കാരിനോട് കോടതി ചോദിച്ചു.
കൂടാതെ കുട്ടിയെ അപമാനിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥയ്ക്ക് ഉദ്ദേശമുണ്ടായിരുന്നില്ലെന്ന സര്‍ക്കാര്‍ വാദത്തെയും കോടതി എതിര്‍ത്തു. കുട്ടി പുറഞ്ഞ കാര്യങ്ങള്‍ നുണയല്ലെന്നും ഫോണിന്റെ കാര്യം എന്തിന് കുട്ടിയോട് ചോദിച്ചു എന്നും ഹൈക്കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് കേസില്‍ ബാധകമല്ലെന്ന സര്‍ക്കാര്‍ നിലപാടിനെയും കോടതി എതിര്‍ത്തു.
തിരുവനന്തപുരം ആറ്റിങ്ങലിലാണ് എട്ട് വയസുകാരിയെയും അച്ഛനെയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ രജിത അപമാനിച്ചത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു പരസ്യവിചാരണ. എന്നാൽ ഈ മൊബൈല്‍ ഫോണ്‍ പോലീസ് ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് തന്നെ കണ്ടെത്തുകയും ചെയ്തു.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വ്യാപക വിമർശനമാണ് ഉയർന്നത്. രജിതക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലും പ്രതിഷേധം നടന്നിരുന്നു. സ്ഥലം മാറ്റത്തിലൂടെ ഇവരെ രക്ഷിക്കാനാണ് പോലീസിന്റെ ശ്രമമെന്നും കുടുംബം ആരോപിച്ചു.
കേസ് പരിഗണിച്ചുതുടങ്ങിയ ഘട്ടത്തില്‍ തന്നെ രൂക്ഷ വിമര്‍ശനമാണ് കോടതിയുടെ ഭാഗത്തുനിന്നുമുണ്ടായത്. മൊബൈല്‍ ഫോണ്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് പോലീസ് ഉദ്യോസ്ഥയുടെ ചുമതലയാണെന്നും അതിന് എന്തിനാണ് കുട്ടിയെ ചോദ്യം ചെയ്തതെന്നും കോടതി ചോദിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ മറുപടിക്ക് സ്ഥലംമാറ്റം ഒരു ശിക്ഷയാണോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം.
Most Read: കേരളത്തെ സ്ത്രീ സൗഹൃദ സംസ്ഥാനമാക്കുക ലക്ഷ്യം; മന്ത്രി വീണാ ജോര്‍ജ്