ഇടുക്കി: ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ഇടുക്കി ഡാമിന്റെ ഷട്ടർ തുറന്നു. രാവിലെ ആറ് മണിക്ക് മുമ്പ് ഡാം തുറക്കുമെന്ന് ഇടുക്കി കളക്ടർ അറിയിച്ചിരുന്നു. ഒരു ഷട്ടറാണ് 40 സെന്റി മീറ്റർ ഉയർത്തിയത്. 40 മുതൽ 150 ഘനയടി വരെ വെള്ളം ഇതിലൂടെ ഒഴുക്കിവിടും. മൂന്ന് സൈറണുകൾ മുഴക്കിയതിന് ശേഷമാണ് ഡാം തുറന്നത്.
കഴിഞ്ഞ ദിവസം മുല്ലപ്പെരിയാർ ഡാം തുറന്നതിനെ തുടർന്നാണ് ഇടുക്കി ഡാമിൽ ജലനിരപ്പ് ക്രമാതീതമായി കൂടിയത്. രാത്രി വൈകിയാണ് മുല്ലപ്പെരിയാറിന്റെ ഒമ്പത് ഷട്ടറുകൾ തമിഴ്നാട് ഉയർത്തിയത്. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രാത്രിയിൽ മുല്ലപ്പെരിയാർ ഡാം തുറന്നുവിട്ടതിനെതിരെ മന്ത്രി റോഷി അഗസ്റ്റിൻ രൂക്ഷമായി പ്രതികരിച്ചിരുന്നു. മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ രാത്രിയില്‍ തുറക്കുന്ന തമിഴ്നാടിന്റെ രീതി അംഗീകരിക്കാൻ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാറിലെ ഒമ്പത് ഷട്ടറുകള്‍ 120 സെന്റി മീറ്റര്‍ അധികമായാണ് ഉയര്‍ത്തിയത്. ഈ വര്‍ഷത്തില്‍ ഇത്രയും അളവ് വെള്ളം തുറന്ന് വിടുന്നത് ഇതാദ്യമാണ്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ ഭരണകൂടം എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. വൃഷ്ടി പ്രദേശത്ത് ഉച്ചക്ക് ശേഷമുണ്ടായ മഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ചതാണ് കൂടുതല്‍ വെള്ളം പെരിയാറിലേക്ക് തുറന്നു വിടാന്‍ കാരണമായത്.
Most Read: കോവിഡ് മരണം; ധനസഹായ വിതരണം ആരംഭിച്ചു