ന്യൂഡെൽഹി: പത്താം ക്‌ളാസ് ഇംഗ്ളീഷ് ചോദ്യപേപ്പറിലെ വിവാദ പരാമര്‍ശത്തില്‍ സിബിഎസ്ഇ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സ്‌ത്രീവിരുദ്ധ പരാമര്‍ശമുണ്ടായതില്‍ അന്വേഷണം നടത്തണമെന്നും വിദ്യാര്‍ഥികളോട് സിബിഎസ്ഇ മാപ്പ് പറയണമെന്നും സോണിയ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.
‘നിരീക്ഷണം വിവരക്കേടാണ്, ഒരു പുരോഗമന സമൂഹത്തിന് യോജിച്ച ആശയമല്ല ചോദ്യം പങ്കുവെക്കുന്നത്. കുട്ടികളുടേയും രക്ഷിതാക്കളുടേയും ആശങ്കയ്‌ക്കൊപ്പമാണ് ഞാൻ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിഷയത്തില്‍ ഇടപെടണം. ചോദ്യം പിന്‍വലിക്കാനുള്ള നടപടി സ്വീകരിക്കണം’ സോണിയ വ്യക്‌തമാക്കി.
നേരത്തെ കടുത്ത സ്‌ത്രീ വിരുദ്ധത നിറഞ്ഞ, വിവാദമായ പത്താം ക്‌ളാസ് ഇംഗ്ളീഷ് ചോദ്യപേപ്പറിലെ ഭാഗങ്ങൾ ഒഴിവാക്കുമെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നു. പാർലമെന്റിൽ ഉൾപ്പടെ വിഷയം പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും വഴിവച്ച സാഹചര്യത്തിൽ ആയിരുന്നു സിബിഎസ്ഇയുടെ പിൻമാറ്റം.
ശനിയാഴ്‌ച നടത്തിയ ഇംഗ്ളീഷ് പരീക്ഷയുടെ ചോദ്യപേപ്പറിൽ പ്രത്യക്ഷപ്പെട്ട ഖണ്ഡികയും അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമാണ് വിവാദമായത്. സ്‌ത്രീ-പുരുഷ തുല്യത കുട്ടികളിൽ അച്ചടക്കം ഇല്ലാതാക്കിയെന്നാണ് ഖണ്ഡികയിൽ പറയുന്നത്. സ്‌ത്രീപുരുഷ തുല്യത ഇല്ലാതിരുന്ന കാലത്ത് കുടുംബത്തിലെ കുട്ടികള്‍ക്ക് അച്ചടക്കം ഉണ്ടായിരുന്നു എന്നും എന്നാൽ തുല്യത വന്നതോടെ കുടുംബത്തിലെ ഒരിക്കലും തെറ്റുപറ്റാത്ത അധികാരി എന്ന സ്‌ഥാനം പുരുഷന് ത്യജിക്കേണ്ടി വന്നു എന്നുമെല്ലാമാണ് ഖണ്ഡികയിൽ പറയുന്നത്.