ന്യൂഡെൽഹി: ചോദ്യപേപ്പർ വിവാദവുമായി ബന്ധപ്പെട്ട് രണ്ട് വിഷയങ്ങളിലെ വിദഗ്‌ധരെ ചോദ്യപേപ്പർ നിർണയ സമിതിയിൽ നിന്ന് സിബിഎസ്ഇ പുറത്താക്കി. സോഷ്യോളജി, ഇംഗ്ളീഷ് വിഷയങ്ങളിലെ വിദഗ്‌ധരെയാണ് പുറത്താക്കിയത്. പന്ത്രണ്ടാം ക്‌ളാസിലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചോദ്യത്തിന്റെയും, പത്താം ക്‌ളാസ് ഇംഗ്ളീഷ് ചോദ്യപേപ്പറിലെ സ്‌ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട ചോദ്യത്തിന്റെയും പേരിലാണ് വിദഗ്‌ധർക്ക് എതിരെ നടപടിയെടുത്തത്.
പത്താം ക്‌ളാസ് ഇംഗ്ളീഷ് പരീക്ഷയുടെ ചോദ്യപേപ്പറിൽ പ്രത്യക്ഷപ്പെട്ട ഖണ്ഡികയും അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമാണ് വിവാദമായത്. സ്‌ത്രീ-പുരുഷ തുല്യത കുട്ടികളിൽ അച്ചടക്കം ഇല്ലാതാക്കിയെന്നാണ് ഖണ്ഡികയിൽ പറയുന്നത്. സ്‌ത്രീപുരുഷ തുല്യത ഇല്ലാതിരുന്ന കാലത്ത് കുടുംബത്തിലെ കുട്ടികള്‍ക്ക് അച്ചടക്കം ഉണ്ടായിരുന്നു എന്നും എന്നാൽ തുല്യത വന്നതോടെ കുടുംബത്തിലെ ഒരിക്കലും തെറ്റുപറ്റാത്ത അധികാരി എന്ന സ്‌ഥാനം പുരുഷന് ത്യജിക്കേണ്ടി വന്നു എന്നുമെല്ലാമാണ് ഖണ്ഡികയിൽ പറയുന്നത്.
ചോദ്യം വിവാദമായതിനെ തുടർന്ന് സിബിഎസ്ഇ ചോദ്യപേപ്പറുകളിലെ വിവാദ പരാമർശം ഉൾപ്പെട്ട ഭാഗം പിൻവലിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വന്ന ചോദ്യങ്ങൾക്ക് എല്ലാ വിദ്യാർഥികൾക്കും മുഴുവൻ മാർക്കും നൽകുമെന്നും സിബിഎസ്ഇ അറിയിച്ചിരുന്നു.
പന്ത്രണ്ടാം ക്‌ളാസ് വിദ്യാര്‍ഥികളുടെ ബോര്‍ഡ് പരീക്ഷയുടെ ചോദ്യപേപ്പർ സംബന്ധിച്ചും സിബിഎസ്ഇക്ക് ക്ഷമാപണം നടത്തേണ്ടി വന്നിരുന്നു. സോഷ്യോളജി ചോദ്യപേപ്പറിലെ ഗുജറാത്ത് കലാപം സംബന്ധിച്ച ചോദ്യമായിരുന്നു വിവാദമായത്. 2002ല്‍ ഗുജറാത്തിൽ മുസ്‌ലിം വിരുദ്ധ ആക്രമണത്തിന്റെ അഭൂതപൂർവമായ വ്യാപനമുണ്ടായത് ഏത് സര്‍ക്കാരിന്റെ കാലത്താണ് എന്നായിരുന്നു വിവാദമായ ചോദ്യം.
Most Read: മന്ത്രിയുടെ ചോദ്യങ്ങൾക്ക് മറുപടിയില്ല; പൊതുമരാമത്ത് എഞ്ചിനീയറെ സ്‌ഥലം മാറ്റി