ന്യൂഡെൽഹി: സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാനുള്ള നീക്കത്തിൽ കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയ്യാറായേക്കും. രാഷ്ട്രീയ പാർട്ടികളിൽ നിന്നും ആക്ടിവിസ്റ്റുകളിൽ നിന്നുമടക്കം സമ്മിശ്ര പ്രതികരണം വരുന്ന പശ്ചാത്തലത്തിൽ തിരക്കുപിടിച്ച നീക്കത്തിലേക്ക് കടക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.
ബില്ലെനെ പാർലമെന്ററി പരിശോധനയ്ക്ക് വിധേയമാക്കുന്നതിൽ സർക്കാരിന് എതിർപ്പില്ല. സെലക്ട് കമ്മിറ്റിക്ക് ബില്ലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നടത്താമെന്ന് ഒരു മുതിർന്ന മന്ത്രിയെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു. പ്രതിപക്ഷ പാർട്ടികൾ സഭയിൽ എന്ത് ആവശ്യപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ബില്ലിന്റെ അടുത്ത നീക്കമെന്നാണ് മന്ത്രിയുടെ പ്രതികരണം.
കോൺഗ്രസ്, സിപിഎം, മുസ്ലിം ലീഗ് തുടങ്ങിയ പാർട്ടികൾ ബില്ലിനെ എതിർക്കാൻ തീരുമാനിച്ചിട്ടുണ്ട്. സമാജ് വാദി പാർട്ടി, എഐഎംഐഎം തുടങ്ങിയ പാർട്ടികളും എതിർപ്പ് അറിയിച്ചിട്ടുണ്ട്. ഇതിനിടെ, ഈ സഭാസമ്മേളനത്തിൽ തന്നെ ബില്ല് പാസാക്കി എടുക്കാനാണ് സർക്കാർ ഉദ്ദേശിച്ചിരുന്നത്. എന്നാൽ, നിലവിലെ സമ്മേളനം നാല് ദിവസം മാത്രമാണ് ശേഷിക്കുന്നത്.
പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും ഇരുസഭകളും പ്രതിഷേധത്താൽ സ്തംഭിച്ചിരിക്കെ വിവാഹപ്രായ ബില്ലുകൾ കൊണ്ടുവരിക സർക്കാരിന് ദുഷ്കരമാണ്.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ആഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് ശൈശവ വിവാഹ ബില്ലിന് അംഗീകാരം നൽകിയത്. ബില്ലിന്റെ ഉദ്ദേശം വളരെ സംശയാസ്പദമാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഇത് അവലോകനത്തിനായി ഒരു സ്റ്റാൻഡിങ് കമ്മിറ്റിക്ക് റഫർ ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: പിങ്ക് പോലീസിന്റെ പരസ്യവിചാരണ; നഷ്ട പരിഹാരം നൽകാനാവില്ലെന്ന് സർക്കാർ