ന്യൂഡെൽഹി: 15 മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് വാക്‌സിൻ അനുമതിയായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനുവരി മൂന്ന് മുതൽ കുട്ടികൾക്ക് വാക്‌സിൻ ലഭ്യമാകുമെന്നും ജനുവരി 10 മുതൽ ആരോഗ്യ പ്രവർത്തകർക്ക് ബൂസ്‌റ്റർ ഡോസ് നൽകുമെന്നും പ്രധാനമന്ത്രി വ്യക്‌തമാക്കി. ഒമൈക്രോണ്‍ വ്യാപന പശ്‌ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്.
60 വയസിനു മുകളിൽ പ്രായമുള്ളവര്‍ക്ക് ബൂസ്‌റ്റർ ഡോസ് നൽകാനും രാജ്യം തയ്യാറായിക്കഴിഞ്ഞു; പ്രധാനമന്ത്രി പറഞ്ഞു. 60 വയസിന് മുകളിലുള്ളവര്‍ക്ക് ഡോക്‌ടർമാരുടെ നിർദ്ദേശത്തിന്റെ അടിസ്‌ഥാനത്തിലാകും ബൂസ്‌റ്റർ ഡോസ് നല്‍കുക. ഒമൈക്രോൺ വ്യാപനം വർധിക്കുന്നുണ്ടെങ്കിലും ഭയം വേണ്ട, കരുതലും ജാഗ്രതയും വർധിപ്പിച്ചാൽ മതി. ഏതൊരു പ്രതിസന്ധിയെയും നേരിടാൻ രാജ്യം തയ്യാറാണെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
രാജ്യത്ത് 18 ലക്ഷം ഐസൊലേഷന്‍ ബെഡുകളും 5 ലക്ഷം ഓക്‌സിജൻ സപ്പോര്‍ട്ട് ചെയ്യുന്ന കിടക്കകളും 1.4 ലക്ഷം ഐസിയു ബെഡുകളും കുട്ടികള്‍ക്കായി 90,000 പ്രത്യേക കിടക്കകളും ഉണ്ട്. നമുക്ക് 3,000ത്തിലധികം പ്രവര്‍ത്തനക്ഷമമായ പിഎസ്‌ഒ ഓക്‌സിജന്‍ പ്ളാന്റുകളും ഉണ്ട്. കൂടാതെ 4 ലക്ഷം സിലിണ്ടറുകള്‍ എല്ലാ സംസ്‌ഥാനങ്ങൾക്കും നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്‌തമാക്കി.
വാക്‌സിനേഷൻ നടപടികൾ അതിവേഗം പൂർത്തീകരിക്കുമെന്നും തദ്ദേശീയമായി വികസിപ്പിച്ച നേസൽ വാക്‌സിനും ഡിഎന്‍എ വാക്‌സിനും വൈകാതെ ലഭ്യമാകുമെന്നും ഇദ്ദേഹം പറഞ്ഞു. അതേസമയം കോവിഡ് വാക്‌സിൻ ബൂസ്‌റ്റർ ഡോസ് അനിവാര്യമാണെന്നും കേന്ദ്രനിര്‍ദേശം നടപ്പാക്കാന്‍ കേരളം സജ്‌ജമാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
Most Read: സര്‍ക്കാര്‍ രണ്ടടി മുന്നോട്ട് വെച്ചാല്‍ കര്‍ഷകര്‍ നാലടി മുന്നോട്ട് വെക്കും; അഖിലേന്ത്യ കിസാന്‍ സഭ