ബെംഗളൂരു: രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്ന കർണാടകയിൽ കോവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചുവെന്ന് വിദഗ്ധ സമിതി റിപ്പോർട്. പ്രതിദിന കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനം കർശന നിയന്ത്രണങ്ങളിലേക്ക് നീങ്ങണമെന്ന് വിദഗ്ധ സമിതി ശുപാർശ നൽകി.
ജനങ്ങൾ കൂട്ടംചേരാൻ സാധ്യതയുള്ള മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവക്ക് നിയന്ത്രണം ഏർപ്പെടുത്തണം. പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിലേക്ക് എത്തിയാൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്നും ശുപാർശയിൽ പറയുന്നു.
കർണാടകയിലാണ് രാജ്യത്ത് ആദ്യമായി ഒമൈക്രോൺ സ്ഥിരീകരിക്കപ്പെട്ടത്. പിന്നാലെ സംസ്ഥാനത്ത് കേസുകൾ കുതിച്ചുയർന്നു. ബെംഗളൂരു അടക്കമുള്ള നഗരങ്ങളിൽ ഒമൈക്രോണിന്റെയും കോവിഡിന്റെയും വ്യാപനം വളരെ കൂടുതലാണ്.
അതേസമയം വിദഗ്ധ സമിതി റിപ്പോർട്ടിന്റെ സാഹചര്യത്തിൽ നിയന്ത്രണ കാര്യങ്ങളിൽ ഉടൻ തീരുമാനമെടുക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. വിദഗ്ധ സമിതി നൽകിയ ശുപാർശ വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കുമെന്നും നിയന്ത്രണങ്ങളിലെ ഭാവി തീരുമാനം യോഗത്തിലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് കോവിഡ് മൂന്നാം തരംഗം തുടങ്ങിയെന്ന് നേരത്തെ കോവിഡ് ടാസ്ക് ഫോഴ്സ് തലവൻ എൻഎൻ അറോറ അറിയിച്ചിരുന്നു. മെട്രോ നഗരങ്ങളിലെ 75% കേസുകളും ഒമൈക്രോണാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒമൈക്രോൺ പശ്ചാത്തലത്തിൽ ഡെൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ കടുപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
Most Read: ഫ്രാന്‍സില്‍ പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചു