ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ഒമൈക്രോൺ വ്യാപനത്തെ തുടർന്ന് ഇതാദ്യമായാണ് ഒരു പാർട്ടി തിരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കുന്നത്. ഇപ്പോൾ യുപിയിൽ നടക്കുന്ന വനിതാ കൂട്ടായ്മകളും പാർട്ടി റദ്ദാക്കും.
തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദ്ദേശം അനുസരിച്ചാകും പ്രചരണത്തിലെ തുടർനടപടികൾ തീരുമാനിക്കുക. യോഗി ആദിത്യനാഥ് ഇന്ന് യുപിയിൽ നടത്താനിരുന്ന റാലിയും ഒമൈക്രോൺ വ്യാപനത്തെ തുടർന്ന് റദ്ദാക്കിയിട്ടുണ്ട്.
രാജ്യം കോവിഡ് മൂന്നാം തരംഗത്തിലാണെന്ന് നേരത്തെ കോവിഡ് പ്രതിരോധ വാക്സിൻ ഉപദേശക സമിതി വ്യക്തമാക്കിയിരുന്നു. ഈ മാസം തന്നെ കോവിഡ് കേസുകൾ ഉയർന്ന നിരക്കിൽ എത്തിയേക്കുമെന്ന് ഡോ.എൻകെ അറോറ അറിയിച്ചു. വ്യാപനം ശക്തിപ്പെടുന്നതോടെ മെട്രോ നഗരങ്ങളിലെ ആശുപത്രികളെല്ലാം രോഗികളെ കൊണ്ട് നിറയാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ഡോ.അറോറ നൽകി.
അതേസമയം, കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മിക്ക സംസ്ഥാനങ്ങളും വാരാന്ത്യ കർഫ്യൂവിലേക്ക് നീങ്ങുകയാണ്. ന്യൂഡെൽഹിക്ക് പുറമേ ഉത്തർപ്രദേശിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രതിദിന രോഗബാധിതരുടെ എണ്ണം 18000 പിന്നിലെ മഹാരാഷ്ട്രയും കർശന നടപടികൾ എടുക്കാനുള്ള ഒരുക്കത്തിലാണ്. പഞ്ചാബിന് പിന്നാലെ ബിഹാറും രാത്രികാല കർഫ്യു പ്രഖ്യാപിച്ചു. രോഗവ്യാപനം തീവ്രമാകുന്നതനുസരിച്ച് നിയന്ത്രണങ്ങൾ കടുപ്പിക്കാമെന്ന് കേന്ദ്രം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
Also Read: നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും