കൊച്ചി: പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി. 24 പ്രതികളെയും രണ്ടാഴ്‌ചത്തേക്ക് കൂടി എറണാകുളം സിജെഎം കോടതി റിമാൻഡ് ചെയ്‌തു. കേസിൽ വിവിധ ജയിലുകളിൽ കഴിയുന്ന പ്രതികളുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് റിമാൻഡ് നീട്ടിയത്.
അതേസമയം, ജയിൽ മാറ്റം വേണമെന്ന അപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 25ലേക്ക് മാറ്റി. നിലവിൽ പ്രതികൾ കണ്ണൂർ സെൻട്രൽ ജയിലിലും കാക്കനാട് സെൻട്രൽ ജയിലിലുമാണുള്ളത്. ഇതിൽ കണ്ണൂർ സെൻട്രൽ ജയിലിലുള്ള ഒന്നാം പ്രതി ഉൾപ്പടെ 11 പേരെ കാക്കനാട് ജയിലിലേക്ക് മാറ്റണമെന്ന് സിബിഐ അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കാക്കനാട് ജയിലിൽ കഴിയുന്ന സിപിഎം എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി പി രാജേഷ്, പാർട്ടി പ്രവർത്തകരായ വിഷ്‌ണു സുര, ശാസ്‌താമധു, റെജി വർഗീസ്, ഹരിപ്രസാദ് എന്നിവരെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ നൽകിയിരിക്കുന്നത്. ഈ രണ്ട് അപേക്ഷകളുമാണ് ഇന്ന് പരിഗണിച്ചത്.
2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് കാസര്‍ഗോഡ് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്‌ലാല്‍ (24) എന്നിവരെ വിവിധ വാഹനങ്ങളിലായെത്തിയ സംഘം ബൈക്കു തടഞ്ഞു നിര്‍ത്തി വെട്ടി കൊലപ്പെടുത്തിയത്.
Most Read: കറികൾക്ക് രുചിയും, ഏറെ ആരോഗ്യ ഗുണങ്ങളും; ഉപയോഗിക്കാം ഡ്രൈമാംഗോ പൗഡർ