കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളായ ഫൈസൽ ഫരീദിനേയും റബിൻസിനേയും ദുബൈയിൽ അറസ്‌റ്റ് ചെയ്‌തെന്ന് എൻഐഎ കോടതിയിൽ അറിയിച്ചു. ഇവരെ ചോദ്യം ചെയ്‌ത് വരികയാണെന്നും ശക്‌തമായ നടപടിയെടുക്കുമെന്ന് അറിയിച്ചതായും എൻഐഎ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞു.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇരുവരേയും കസ്‌റ്റഡിയിൽ എടുത്തെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇതുവരെ ഇക്കാര്യത്തിൽ ഔദ്യോഗിക സ്‌ഥിരീകരണം വന്നിരുന്നില്ല. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഫൈസൽ ഫരീദ്, റബിൻസ് ഹമീദ്, സിദ്ദിഖ് അക്ബർ, അഹമദ് കുട്ടി, രതീഷ്, മുഹമ്മദ് ഷമീർ എന്നീ പ്രതികൾക്കെതിരെ ഇന്റർപോൾ വഴി ബ്ലൂ കോർണർ നോട്ടീസ് നൽകിയിട്ടുണ്ട്.
Also Read: ലൈഫ് മിഷൻ രേഖകൾ കോടതി പറയാതെ സിബിഐക്ക് നൽകില്ല; വിജിലൻസ്
മുഹമ്മദ് ഷാഫിയും റമീസും ആണ് സ്വർണക്കടത്ത് കേസിന്റെ മുഖ്യ അസൂത്രകർ എന്നാണ് എൻഐഎ പറയുന്നത്. ദുബൈയിൽ വച്ചാണ് ഗൂഢാലോചന നടന്നത്. ഫൈസൽ ഫരീദ് കേസിലെ മൂന്നാം പ്രതിയും റബിൻസ് ഹമീദ് പത്താം പ്രതിയും ആണ്. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദപരമായ അന്തരീക്ഷം തകർക്കുന്ന തരത്തിലുള്ള പ്രവർത്തനം ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെന്നും ജാമ്യത്തെ എതിർത്തുകൊണ്ടുള്ള എതിർ സത്യവാങ്മൂലത്തിൽ എൻഐഎ ചൂണ്ടിക്കാട്ടി. തെളിവുകൾ സമർപ്പിച്ചില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം നൽകേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം കോടതി എൻഐഎയോട് പറഞ്ഞിരുന്നു.